തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതോടെ മഴക്കെടുതികൾ രൂക്ഷമാകുകയാണ്.തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരം , ആലപ്പുഴ , പത്തനംതിട്ട, ഇടുക്കി, കൊല്ലം, എറണാകുളം കോട്ടയം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
കനത്ത മഴയിൽ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് വെള്ളത്തിലായി. കിടങ്ങറയ്ക്കും മങ്കൊമ്പിനും ഇടയിൽ ആറ് ഇടത്താണ് വെള്ളം കയറിയത്. വെള്ളത്തിന്റെ വരവിന് ശക്തി കൂടിയാൽ എ സി റോഡിലെ ഗതാഗതം നിർത്തിവയ്ക്കേണ്ടി വരും. ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനു മുകളിലേക്ക് മരം വീണ് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതത്തിനു തടസം നേരിട്ടു . ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
കുട്ടനാട്ടിൽ അഞ്ഞൂറു ഏക്കറോളം കൃഷി നശിച്ചു. പലയിടത്തും മട വീണ് കൃഷി പൂർണമായും വെള്ളത്തിനടിയിലായി.കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലായി. എം.ജി റോഡിലും വെള്ളം കയറി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി.
കോട്ടയം ജില്ലയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. പൂഞ്ഞാർ പാതാമ്പുഴ, ഇളംകാട് ഞർക്കാട്, തീക്കോയി മുപ്പതേക്കർ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. വ്യാപക കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നു