കർവാർ : ഏഴുദിവസത്തോളം സ്വന്തം ഭാര്യയുടെ മൃതദേഹത്തിന് മുന്നിൽ പ്രതികരിക്കാനാകാതെ ചലനവും സംസാരശേഷിയും നഷ്ടപ്പെട്ട 60 വയസുകാരൻ. മസ്തിഷ്കാഘാതത്തിൽ തളർന്ന ആനന്ദ് ഖോൽകറാണ് ഒരാഴ്ചയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത്.
55 വയസുകാരിയായ ഗിരിജ ഒരാഴ്ച മുന്നേ മരണപ്പെട്ടെന്നും ആനന്ദ് ഖോൽകർ ഒരാഴ്ചയായി അവശനായി തീർന്നിരുന്നു എന്നും പോലീസ് പറയുന്നു.ഗിരിജ -ആനന്ദ് ദമ്പതികൾക്ക് മക്കളില്ലാത്തതുകൊണ്ടുതന്നെ തളർന്ന ആനന്ദിനെ പരിചരിച്ചിരുന്നത് ഭാര്യ ഗിരിജയായിരുന്നു .
ഏഴുദിവസമായി ഫോൺ കോളുകൾ ഒന്നും ഇല്ലാത്തതിൽ സംശയം തോന്നിയ ഗിരിജയുടെ സഹോദരൻ സുബ്രമണ്യ ഗിരിജയുടെ വീട് സന്ദർശിച്ചപ്പോഴാണ് ഈ ദാരുണമായ സംഭവം കാണുന്നത്. ഗിരിജയുടെ വീട്ടിലെത്തിയ സുബ്രമണ്യ വാതിലിൽ മുട്ടുകയും തുറക്കാതെ വന്നപ്പോൾ മേൽക്കൂര പൊളിച്ച് നോക്കുകയുമായിരുന്നു. ആനന്ദിനടുത്ത് ഒരു കസേരയിൽ മരിച്ചിരിക്കുന്നു ഗിരിജയെയാണ് സഹോദരനായ സുബ്രഹ്മണ്യന് കാണാൻ സാധിച്ചത്. ഗിരിജയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് പോലീസ് സംശയിക്കുന്നു