ലഖ്നൗ : രാഹുൽ ഗാന്ധി വിദേശ രക്തമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും പരാമർശം നടത്തിയ ബിഎസ്പി ദേശീയ ഉപാദ്ധ്യക്ഷൻ ജയ്പ്രകാശ് സിംഗിനെ പുറത്താക്കി. പാർട്ടി പ്രസിഡന്റ് മായാവതിയാണ് സിംഗിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പുറത്താക്കിയത്.
മറ്റ് പാർട്ടി നേതാക്കൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് പാർട്ടി ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് അദ്ധ്യക്ഷ മായാവതി വ്യക്തമാക്കി. അതുകൊണ്ട് സിംഗിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ ബിഎസ്പി കോൺഗ്രസുമായി നീക്കു പോക്കിനു ശ്രമിക്കുന്നതിനിടെ വന്ന നേതാവിന്റെ പരാമർശം പാർട്ടിക്ക് തലവേദനയായിരുന്നു.
കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിനിടെ ആരും ഇതുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്നും മായാവതി അന്ത്യശാസനം നൽകി.അതെല്ലാം ഹൈക്കമാൻഡ് നോക്കിക്കൊള്ളുമെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേത് വിദേശ രക്തമാണെന്നായിരുന്നു പാർട്ടി ഉപാദ്ധ്യക്ഷൻ ആയിരുന്ന ജയ് പ്രകാശ് സിംഗിന്റെ പരാമർശം. ലഖ്നൗവിൽ നടന്ന പാർട്ടി യോഗത്തിനിടെയാണ് ഈ പരാമർശം ഉന്നയിച്ചത്. മായാവതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു പരാമർശം.
രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയുടെ വഴിയേ പോയിരുന്നെങ്കിൽ എന്തെങ്കിലും സാദ്ധ്യതകളുണ്ടായിരുന്നു. എന്നാൽ രാഹുൽ പോയത് സോണിയയുടെ വഴിയേ ആണ്. അതുകൊണ്ട് തന്നെ രാഹുൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കില്ല. അടുത്ത പ്രധാനമന്ത്രി ബാലറ്റ് പെട്ടിയിൽ നിന്നാണുണ്ടാകേണ്ടത് . ആരുടെയെങ്കിലും വയറ്റിൽ ജനിച്ചതു കൊണ്ട് മാത്രം പോരായെന്നും സിംഗ് പറഞ്ഞിരുന്നു.