ന്യൂഡൽഹി : ആൾക്കൂട്ട കൊലപാതകത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ശക്തമായ നടപടികൾ എടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. ആൾക്കൂട്ട കൊലകൾ ഏതു തരത്തിലുള്ളവയായാലും ശക്തമായ നിയമം കൊണ്ടു വരണം. ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇത്തരം ആൾക്കൂട്ട വിചാരണ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തണം. സ്വയം നിയമം കയ്യിലെടുക്കുന്നതും കോടതി ആകുന്നതും അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങളും കേന്ദ്രവും ഇത് സംബന്ധിച്ച വിശദീകരണം ഉടൻ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.ക്രമസമാധാനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഈയിടെ അസമിലും കർണാടകയിലും യുവാക്കളെ മർദ്ദിച്ചു കൊന്നിരുന്നു . ബംഗളൂരിൽ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയർ എഞ്ചിനീയറെ ഈയിടെ കൊലപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലും ഈ തരത്തിൽ മർദ്ദനം നടന്നു. അരി മോഷ്ടിച്ചു എന്നാരോപിച്ച് അട്ടപ്പാടിയിലും കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് കൊല്ലം ജില്ലയിലും ആൾക്കൂട്ടക്കൊലകൾ അരങ്ങേറിയിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് ആരോപിച്ച് രാജ്യത്ത് ഈയടുത്ത് 13 സംഭവങ്ങളാണ് അരങ്ങേറിയത് . ഇതിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം.
അതേസമയം ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ സുപ്രീം കോടതിക്ക് സംസ്ഥാനങ്ങളോട് വിശദീകരണം നേടാമെന്നും കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു.