കോഴിക്കോട്: വിശാൽ അനുസ്മരണ പരിപാടിക്കിടെ കോഴിക്കോട് വടകര കോ -ഓപ്പറേറ്റീവ് കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ -ഡിവൈഎഫ്ഐ ആക്രമണം. മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനിടെ ആർഎസ്എസ് പ്രചാരകന് നേരെയും ഡിവൈഎഫ്ഐ ആക്രമണമുണ്ടായി.
വിശാൽ അനുസ്മരണ പരിപാടിയിലേക്ക് ഇരച്ചു കയറി ഒരു കൂട്ടം എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. കേദാർനാഥ്, വിഷ്ണു, ഹൃദ്യ, ശ്രീകാവ്യ, ആർദ്ര, എന്നിവർക്ക് പരിക്കേറ്റു.
പേരാമ്പ്രയിൽ എസ് എഫ് ഐ നേതാവ് വിഷ്ണുവിനെ ഇന്നലെ രാത്രി പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ യുടെയും എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന -കൊല്ലാനാണ് ഉദ്ദേശ്യമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന പ്രചാരണ പരിപാടികൾക്കിടെ യായിരുന്നു പോപ്പുലർ ഫ്രണ്ട് ആക്രമണം.
ഇതിൽ പ്രതിഷേധിച്ചു കോ ഓപ്പറേറ്റീവ് കോളേജിൽ എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ വിശാൽ അനുസ്മരണ പരിപാടിക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.
പരിക്കേറ്റവരെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ എത്തിയ ആർഎസ്എസ് പ്രചാരകന് നേരെയും അക്രമം ഉണ്ടായി. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്ക് പറ്റിയ രണ്ടു വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .