തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇന്ന് ആറ് മരണം. കോട്ടയത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ദീപുവിന്റെ മൃതദേഹമാണ് അഴുതയാറ്റിൽ കണ്ടെത്തിയത്. മലപ്പുറം മേലാറ്റൂരിൽ പാടവരമ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധൻ മരിച്ചു. ആലപ്പുഴയിൽ രണ്ടുപേർ മരിച്ചു.
മഴയെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് വേഗനിയന്ത്രണം ഏർപ്പെടുത്തി. മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായതോടെ, ട്രെയിൻ ഗതാഗതം വൈകിട്ട് പൂർണമായും നിർത്തിവെച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് വേഗത നിയന്ത്രിച്ച് ട്രെയിൻ കടത്തിവിട്ടു തുടങ്ങിയത്. മണിക്കൂറുകൾ വൈകിയാണ് ട്രെയിനുകൾ ഓടുന്നത്.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു.
അതേസമയം, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മീൻപിടുത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.