ന്യൂഡൽഹി : ശബരിമല ബുദ്ധകേന്ദ്രമായിരുന്നുവെന്നും ചിലർ സ്വകാര്യ നേട്ടത്തിനായി തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നുമുള്ള വിചിത്രവാദവുമായി ഹർജിക്കാർ.ശബരിമലയിൽ സ്ത്രീ പ്രവേശനം വേണം എന്ന ആവശ്യമുയർത്തി സുപ്രീം കോടതിയെ സമീപിച്ച ഹാപ്പി ടു ബ്ളീഡിന്റെ അഭിഭാഷകനാണ് വിചിത്ര വാദമുയർത്തിയത്.
എന്നാൽ വെറുതെ വാദമുയർത്തിയാൽ പോരെന്നും തെളിവ് ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
അതേസമയം ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. സർക്കാരിന്റെ നിലപാട് മാറ്റം ഇത് നാലാം തവണയല്ലേ എന്ന് കോടതി ചോദിച്ചു. സർക്കാർ മാറുമ്പോൾ നിലപാടും മാറുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി.
ശബരിമലയിലെ ഭരണകാര്യങ്ങളിലും ദേവസ്വം ബോർഡിന്റെ അധികാരത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമവശം മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു.