ബാങ്കോക്ക്: തായ്ലന്ഡില് ഗുഹയില്‍ അകപ്പെട്ട കുട്ടികളും ഫുട്ബോള്‍ കോച്ചും തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ച് ആദ്യമായി ലോകത്തിന് മുന്നില്‍. പ്രത്യേക വാര്‍ത്ത സമ്മേളനത്തിലാണ് കുട്ടികള്‍ ഗുഹക്കുള്ളില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളും അവ നേരിട്ടത് എങ്ങിനെയെന്നും വിവരിച്ചത്.
ജൂണ്‍ 23നാണ് ചിയാങ് റായിയിലെ താം ലുവാങ് ഗുഹയില്‍ കുട്ടികള്‍ കുടുങ്ങിയത്. രണ്ടര ആഴ്ചക്കു ശേഷം മൂന്നു ദിവസങ്ങളായിട്ടാണ് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിക്കുന്നത്. രക്ഷപെടാന്‍ ഒരു വഴിയുമില്ലെന്നു തോന്നിയപ്പോള്‍ ഗുഹാഭിത്തി തുരക്കാന്‍ കൂട്ടായ ശ്രമം നടത്തുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് സംഘത്തിലെ 14കാരനായ അര്ദുന് സാം ഓന് രക്ഷാപ്രവര്‍ത്തകരുടെ ശബ്ദം കേള്‍ക്കുന്നത്.
ബ്രിട്ടീഷ് നീന്തല്‍ വിദഗ്ധര്‍ തങ്ങളോട് സംസാരിച്ച നിമിഷത്തെ മാജിക്കല്‍ എന്നാണ് ആദുല്‍ സലാം എന്ന കുട്ടി വിശേഷിപ്പിച്ചത്. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഏറെ ആലോചിക്കേണ്ടി വന്നു. അത്രയേറെ അദ്ഭുതസ്തബ്ധനായിരുന്നുവെന്നും ആദുല്‍ പറഞ്ഞു.
ഇതുവരെ ഗുഹ കാണാത്തതിന്റെ കൗതുകത്തിലാണ് ഗുഹയില്‍ കയറാന്‍ തീരുമാനിച്ചതെന്ന് കോച്ച് ചാന്ത് വോങ് പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ തിരികെ എത്താനായിരുന്നു പദ്ധതി. എന്നാല്‍ തിരിച്ചിറങ്ങാന്‍ നോക്കിയപ്പോഴേക്കും ചുറ്റും വെള്ളം നിറഞ്ഞിരുന്നു. മുങ്ങാന്‍ പാകത്തില്‍ വെള്ളം ഉണ്ട് എന്നു മനസിലായി. ഉയരമുള്ള സ്ഥലം തേടി കൂടുതല്‍ ഉള്ളിലേക്ക് കയറി. സുരക്ഷിതസ്ഥാനത്ത് ഇരിക്കുമ്പോളും ആര്‍ക്കും ഭയമുണ്ടായിരുന്നില്ല. ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന വിശ്വാസമുണ്ടായിരുന്നു.
പാറക്കെട്ടുകളിലൂടെ ഊറിവന്ന വെള്ളം മാത്രമായിരുന്നു ഭക്ഷണം. കെട്ടിക്കിടക്കുന്ന വെള്ളം മലിനമാണെന്നു ബോധ്യമുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ എല്ലാവരും ക്ഷീണിക്കാന്‍ തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ടൈറ്റന്റെ വാക്കുകളിങ്ങനെ, തീരെ ക്ഷീണിച്ചു പോയിരുന്നു. വിശക്കുമെന്ന കാരണത്താല്‍ ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തില്ല.
ചിലര്‍ വീട്ടുകാരോട് എന്തു പറയുമെന്ന പേടിയിലായിരുന്നു. വീട്ടില്‍ പറഞ്ഞിട്ടായിരുന്നില്ല ഗുഹക്കുള്ളില്‍ പോയത്. ഇതിന് ഓരോരുത്തരും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു.
മാധ്യമങ്ങളില്‍ നിന്നും ലഭിച്ച 100 ചോദ്യങ്ങളില്‍ നിന്നും വളരെ കുറച്ച് മാത്രമാണ് പത്രസമ്മേളനത്തിന് തെരഞ്ഞെടുത്തത്. ദുരന്താനുഭവങ്ങള്‍ പൂര്‍ണമായും മനസില്‍ നിന്ന് മായുന്നത് വരെ ഇക്കാര്യങ്ങള്‍ കുട്ടികളോട് സംസാരിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് എല്ലാവര്ക്കും കൊടുത്തിരിക്കുന്നത്.