തിരുവനന്തപുരം : കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പതിനായിരത്തോളം ഡോക്ടർമാർ തൊഴിൽ രഹിതർ.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളാ ഘടകത്തിന്റെ ഏകദേശ കണക്കാണിത്.ഡോക്ടർമാരെ ആവശ്യത്തിന് കിട്ടാനില്ല എന്ന ആരോപണം തെറ്റാണെന്ന് ഐ എം എ പറയുന്നു.
മോഡേൺ മെഡിസിൻ വിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ മാത്രം 60,000 ഡോക്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ സർക്കാർ ഡോക്ടർമാർ എഴായിരത്തോളം വരും.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ആശുപത്രികളിൽ ജോലി അന്വേഷിച്ച് ദിവസം ഇരുനൂറോളം ഡോക്ടർമാർ എത്താറുണ്ട്. വിദേശത്തുനിന്നും പഠിച്ചെത്തുന്ന എം.ബി.ബി.എസുകാരാണ് കൂടുതലും. ചെറിയ ആശുപത്രികളിലും ഇവർ ജോലിക്കായി കയറിയിറങ്ങും. 15,000 രൂപയ്ക്കുപോലും ജോലിചെയ്യാൻ ഇവർ തയ്യാറാണ്.
ഇ.എസ്.ഐ. ഡിസ്പെൻസറികളിലും സർക്കാർ ആശുപത്രികളിലും താത്കാലിക ഒഴിവുകളിൽ കയറാൻപോലും കടുത്ത മത്സരമുണ്ട്. മുൻപ് വിവിധ ആശുപത്രികളിൽനിന്ന് ഡോക്ടറെത്തേടി വിളി വരാറുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതും നിലച്ചമട്ടാണ്. വിദേശരാജ്യങ്ങളിലെ ജോലിസാധ്യതയും കുറഞ്ഞു.
ജൂൺ, ജൂലായ് മാസങ്ങളിലെ മെ ഡിക്കൽ പ്രവേശന സമയത്താണ് ഡോക്ടർമാർ കുറവെന്ന മുറവിളി ഉയരുന്നത്. വിദേശ മെഡിക്കൽ കോളേജിലേക്ക് വിദ്യാർഥികളെ അയക്കുന്ന ചില ലോബികളാണ് ഇത്തരം വ്യാജപ്രചാരണത്തിന് പിന്നിലെന്ന് ഐ.എം.എ. ആരോപിക്കുന്നു. മൂന്നുവർഷത്തിനകം എൻജിനീയറിങ് കോളേജുകളുടെ സ്ഥിതിയായിരിക്കും മെഡിക്കൽ കോളേജുകൾക്കും സംഭവിക്കുക. തിരുവനന്തപുരത്തെ രണ്ടു സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അധ്യാപകർക്ക് ആറുമാസമായി ശമ്പളമില്ല. സമരത്തിലേക്ക് നീങ്ങുമെന്നായപ്പോഴാണ് ഒരുമാസത്തെയെങ്കിലും ശമ്പളം നൽകിയത്.കേരളത്തിൽ ഡോക്ടർമാരുടെ തൊഴിലില്ലായ്മ രൂക്ഷമാണ്. അതിനാൽ, സ്വകാര്യ-സർക്കാർ മേഖലകളിൽ പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങരുത്.വിദേശരാജ്യങ്ങളിൽ ലക്ഷങ്ങൾ ചെലവാക്കി മക്കളെ അയക്കുന്ന രക്ഷകർത്താക്കൾ ഈ രംഗത്തെ തൊഴിലില്ലായ്മ കൂടി ഓർക്കണമെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോക്ടർ എം സുൾഫി പറഞ്ഞു