കൊച്ചി : അഭിമന്യു വധത്തിൽ പ്രതികളുടെ എണ്ണം മുപ്പതിലേറെയെന്ന് അന്വേഷണസംഘം.കുത്തിയവരുടെ സംഘത്തിൽ പതിനഞ്ചോളം പേരാണുള്ളത്.അവർക്ക് സഹായം ചെയ്തവരാണ് മറ്റുള്ളവർ.പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപ്പെടാൻ സഹായിച്ചവരുടെയും പട്ടിക പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.എന്നാൽ ഇതുവരെ 12 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു .
കേസിലെ മുഖ്യപ്രതി മുഹമ്മദിനെ ഇന്നലെ കർണാടക അതിർത്തിയിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിൽ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച തലശേരി സ്വദേശി ഷാജഹാനും ഇന്നലെ പിടിയിലായി.കൊലപാതകത്തിലോ ആസൂത്രണത്തിലോ നേരിട്ടു പങ്കെടുത്തവരില്‍ ആരെയും പിടികൂടാന്‍ കഴിയാതെ നട്ടംതിരിഞ്ഞ പോലീസിന് ഈ അറസ്റ്റ് ഒരു ആശ്വാസമായിരിക്കുകയാണ്.
ഗോവയിലേക്ക് കടന്ന മുഹമ്മദ് പിന്നീട് പലവട്ടം ഒളിത്താവളങ്ങള്‍ മാറി മംഗലാപുരത്തെത്തി, അവിടെനിന്ന് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.താന്‍ വിവരമറിയിച്ചപ്പോഴാണ് അക്രമിസംഘം ക്യാംപസില്‍ എത്തിയതെന്ന് മുഹമ്മദ് സമ്മതിച്ചു.അവർ പത്തു പേരിലേറെ ഉണ്ടായിരുന്നതായും കയ്യിൽ മാരകായുധങ്ങൾ കരുതിയിരുന്നതായും മൊഴിയിൽ വ്യക്തമാക്കുന്നു.
മുഹമ്മദിന്റെ മൊഴിയിലൂടെയാണ് രക്ഷപെട്ടുപോയ മറ്റു പ്രതികളെക്കുറിച്ചും ഓരോരുത്തരുടെയും പങ്കിനെ സംബന്ധിച്ചും വ്യക്തത വരുത്തേണ്ടത്.കൊലപാതകത്തിന് ഏതെങ്കിലും കേന്ദ്രത്തില്‍നിന്ന് മുന്‍കൂര്‍ നിര്‍ദേശം ലഭിച്ചിരുന്നോ എന്നതും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു . വിശദമായ ചോദ്യംചെയ്യലിനു ശേഷം നാളെ മാത്രമേ കോടതിയില്‍ ഹാജരാക്കാനിടയുള്ളൂ. മുഹമ്മദ് നാടുവിട്ടതിനൊപ്പം ചേര്‍ത്തല വടുതലയിലെ വീട്ടില്‍നിന്ന് കാണാതായ മാതാപിതാക്കളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.