തിരുവനന്തപുരം: സ്വകാര്യ ബസുകൾ ഏറ്റെടുക്കുന്നത് ദേശസാൽക്കരണമാണ് മറിച്ചു സ്വകാര്യവൽക്കരണമല്ലെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി. ആറു മാസം ഒരുമിച്ച് പ്രവർത്തിച്ചാൽ സ്ഥാപനത്തെ ലാഭത്തിലാക്കാമെന്നും തച്ചങ്കരി പറഞ്ഞു. ജീവനക്കാർ തമ്മിലടിക്കുന്നതിനു പകരം ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണിതെന്ന് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി തലവൻ പ്രൊഫ. സുശീൽ ഖന്നയും വ്യക്തമാക്കി.
തിരുവനന്തപുരത്ത് തെക്കൻ മേഖല ജീവനക്കാരോട് സംവാദിക്കുകയായിരുന്നു എം ഡി ടോമിൻ തച്ചങ്കരിയും കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി തലവൻ സുശീൽ ഖന്നയും. കെഎസ്ആർടിസിയിലെ അംഗ ബലത്തിലും റൂട്ടിലും ബസ്സുകളുടെ എണ്ണത്തിലും ഒരു മാറ്റവും ഉണ്ടാകില്ലെന്ന് തച്ചങ്കരി ജീവനക്കാരോട് പറഞ്ഞു. സ്വകാര്യ ബസുകൾ ഏറ്റെടുക്കുന്നത് ദേശസാൽക്കരണമാണ് സ്വകാര്യവൽക്കരണമല്ല. ആറു മാസം ഒരുമിച്ച് പ്രവർത്തിച്ചാൽ കെഎസ്ആർടിസിയിൽ മാറ്റം വരുത്താം. ഈ മാസം 25 മുതൽ കെഎസ്ആർടിസിയിൽ മേഖല വൽക്കരണം നടപ്പിലാക്കുമെന്നും തച്ചങ്കരി ജീവനക്കാരോട് പറഞ്ഞു.
ജീവനക്കാർക്ക് കടം വാങ്ങി ശമ്പളം കൊടുക്കേണ്ട സാഹചര്യം ഇല്ലാതാക്കണമെന്ന് സുശീൽ ഖന്ന പറഞ്ഞു. 900 ത്തോളം ബസുകൾ അറ്റകുറ്റ പണികൾക്കായി ഒരു ദിവസം ഓടാതെ കിടക്കുന്നുണ്ട്. ഇതിൽ 500 ബസ് എങ്കിലും ഓടിയാൽ ശമ്പളം കൊടുക്കാനുള്ള തുക കണ്ടെത്താനാകുമെന്നും അറ്റകുറ്റ പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും സുശീൽ ഖന്ന ജീവനക്കാരോട് പറഞ്ഞു.
നിരത്തിൽ 75 ശതമാനവും സ്വാകാര്യ ബസുകളാണ് ഉള്ളത്. കെഎസ്ആർടിസി കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കിയാലെ ശമ്പളം വർധിപ്പിക്കാനാകൂ എന്നും സുശീൽ ഖന്ന പറഞ്ഞു. കോർപ്പറേഷനെ ലാഭത്തിലാക്കാൻ ജീവനക്കാരുടെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള സൗകര്യവും സുശീൽ ഖന്ന ഏർപ്പെടുത്തിയിട്ടുണ്ട്.