കൊച്ചി :എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്താൻ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി നേരിട്ട് പങ്കെടുത്തതായി റിപ്പോർട്ട്. ഇന്നലെ പിടിയിലായ കൊലയാളി സംഘത്തിലെ മുഹമ്മദിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായ പി എം മുഹമ്മദ് റിഫയുടെ പേരുള്ളത്.
പൂത്തോട്ട ലോ കോളേജിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണിയാൾ . മഹാരാജാസിൽ സംഘർഷമുണ്ടാക്കാൻ മുൻ കൂട്ടി തീരുമാനിച്ച ഇയാൾ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി അഭിമന്യുവിനെയും കൂടെയുണ്ടായിരുന്ന അർജ്ജുനേയും കുത്തി വീഴ്ത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. അഭിമന്യു കൊല്ലപ്പെട്ടതിനു ശേഷം പ്രതികളെ രക്ഷപ്പെടുത്താൻ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് ഇയാളാണെന്നും പൊലീസ് കരുതുന്നു.
കണ്ണൂർ കൂത്തുപറമ്പ് നീർവേലി സ്വദേശിയാണ് മുഹമ്മദ് റിഫ. അഭിമന്യു കൊല്ലപ്പെട്ടതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. മഹാരാജാസ് കോളേജിലെ സംഭവം രാഷ്ട്രീയവത്കരിക്കരുത് എന്നായിരുന്നു പോസ്റ്റ്.
എന്നാൽ ഇയാൾക്കു വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചതോടെ ഒളിവിൽ പോകുകയായിരുന്നു.നീർവേലിയിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.
അതേസമയം ഇന്നലെ പിടികൂടിയ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും കാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദിനെ റിമാൻഡ് ചെയ്തു. ഇയാളെ പിടികൂടിയത് കർണാടക അതിർത്തിയിലാണെന്ന പൊലീസിന്റെ വാദം പൊളിഞ്ഞു. പോപ്പുലർ ഫ്രണ്ട് – പൊലീസ് രഹസ്യ കരാറിൽ ഇയാളെ ഹാജരാക്കിയതാണെന്നാണ് സൂചന. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമിക്കാത്തതിനു പിന്നിൽ രഹസ്യകരാറാണെന്നും ആരോപണം ഉയരുന്നുണ്ട്.