ന്യൂഡൽഹി : മഴക്കെടുതിയിൽ ഉണ്ടായ പ്രശ്നങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു .കേന്ദ്ര ആഭ്യന്തരമന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേരളത്തിലേക്ക് എത്തുക. കേരളത്തില്‍ നിന്നു സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിച്ചുവരുത്തി.
സർവകക്ഷി സംഘത്തിൽ ഇല്ലായിരുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി അന്വേഷിച്ചതായും മന്ത്രി പറഞ്ഞു.തന്നെ ക്ഷണിക്കാതിരുന്ന കേരളത്തിന്റെ നിലപാട് തെറ്റോ ശരിയോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ നിന്നുള്ള സംഘത്തിൽ കണ്ണന്താനത്തെ ഉൾപ്പെടുത്താതിരുന്നതിൽ പ്രധാനമന്ത്രി നേരത്തെ മുഖ്യമന്ത്രിയോടടക്കം അതൃപ്തി അറിയിച്ചിരുന്നു.ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ നേരിട്ട് വിളിപ്പിച്ചത്.
കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കേരളം സന്ദർശിക്കുമെന്നും കണ്ണന്താനം അറിയിച്ചു.കഞ്ചിക്കോട് ഫാക്ടറി തുടങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.ഒപ്പം 2012-ല്‍ പ്രഖ്യാപിച്ച പദ്ധതി എന്തുകൊണ്ട് ഇതുവരെ തുടങ്ങിയില്ലെന്ന് അദ്ദേഹം ചോദിച്ചു.കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവത്തോടെ പരിഗണിച്ചെന്നും കണ്ണന്താനം വാർത്താസമ്മേളനത്തിൽ അറിയിച്ചു.