തിരുവനന്തപുരം: അഭിമന്യു കൊലപാതകം എൻ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് അതിക്രമം. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാർജിലും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പ്രകാശ് ബാബു അടക്കം 6 പേർക്ക് പരുക്ക്. കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവർത്തകരായ അമൽ, ശ്രീലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അമലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
https://www.youtube.com/watch?v=Yu5LkQp8Ghs&feature=youtu.be
ഗ്രനേഡ് പൊട്ടിത്തെറിച്ച് വിമേഷിന് കണ്ണിന് പരുക്കേറ്റു. ഇയാളെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ജല പീരങ്കി ഉപയോഗിച്ച് പൊലീസ് പിന്തിരിപ്പിച്ചു. മടങ്ങിപ്പോയ പ്രവർത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകരെ രക്ഷിക്കാൻ ശ്രമിച്ച യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. അനാവശ്യമായി ലാത്തിച്ചാർജ് നടത്തിയതിനെപ്പറ്റി അന്വേഷണം നടത്താമെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ പ്രവർത്തകർക്ക് ഉറപ്പു നൽകി. ഇതേ തുടർന്നാണ് രംഗം ശാന്തമായത്.
അതേസമയം, തീവ്രവാദത്തിനെതിരെ ചുവരെഴുതാൻ മാത്രമേ എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും ശേഷിയുള്ളുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച യുവമോർച്ചാ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി കെ പ്രകാശ്ബാബു പറഞ്ഞു. ജീവൻ പോയാലും തീവ്രവാദത്തിനെതിരെ യുവമോർച്ച പോരാടും. അഭിമന്യുവിന്റെ കൊലപാതകികളുടെ പേര് പറയാൻ പോലും ഇടത് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാതായി. മഹാരാജാസ് കോളേജിലെ അനൂജയുടെ മരണത്തിന് ഉത്തരാവാദികളായവർ തന്നെയാണ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലും.
അന്ന് എബിവിപിയും യുവമോർച്ചയും ചൂണ്ടിക്കാണിച്ച കാര്യം അന്വേഷിച്ചിരുന്നെങ്കിൽ ഇന്ന് അഭിമന്യുവിന് ജീവൻ നഷ്ടമാകില്ലായിരുന്നു. തീവ്രവാദത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താൻ ആഗസ്റ്റ് 1 മുതൽ 10 വരെ നിയോജക മണ്ഡല തലങ്ങളിൽ യുവമോർച്ച പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
യുവമോർച്ച നേതാക്കളായ അഡ്വ ആർ എസ് രാജീവ്, അഡ്വ രഞ്ജിത് ചന്ദ്രൻ,സബീഷ്, ആർ എസ് സമ്പത്ത്, രാകേന്ദു, ജെ ആർ അനുരാജ്, ചന്ദ്രകിരൺ, ജിതിൻ ദേവ്, എന്നിവർ നേതൃത്വം നൽകി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ഉദ്ഘാടനം ചെയ്ത മാർച്ചിൽ സംസ്ഥാന സെക്രട്ടറ സി ശിവൻകുട്ടി, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് എന്നിവർ പങ്കെടുത്തു.