ന്യൂഡൽഹി : ലോക്സഭയിൽ താൻ പ്രസംഗിച്ചാൽ ഭൂകമ്പമുണ്ടാകുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കി രാഹുൽ ഗാന്ധി. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് ലോക്സഭയിൽ പൊട്ടിച്ചിരിയുടെ ഭൂകമ്പമുണ്ടാക്കിയത്.
യുവാക്കൾക്ക് തൊഴിൽ ലഭിച്ചില്ല , റാഫേൽ ഇടപാട്, ജിഎസ്ടി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. റാഫേൽ ഇടപാടിൽ അഴിമതി ഉണ്ടെന്ന് മുൻകൂട്ടി അറിയിക്കാതെ സഭയിൽ ആരോപിച്ചത് രാഹുലിനെ വെട്ടിലാക്കുകയും ചെയ്തു. സഭയിൽ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് നോട്ടീസ് നൽകണമെന്നുള്ള സഭചട്ടം രാഹുൽ ഗാന്ധി പാലിച്ചില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം.
പ്രസംഗത്തിനിടെ മോദി ബാറിൽ പോകുന്നുവെന്ന് അബദ്ധത്തിൽ രാഹുൽ പറഞ്ഞത് എല്ലാവരെയും ചിരിപ്പിച്ചു.ബാഹർ എന്നുള്ളതിനു പകരം ബാറെന്നായിരുന്നു രാഹുൽ പറഞ്ഞത്. പ്രധാനമന്ത്രി സഭയിലുള്ളപ്പോൾ ആണ് താൻ ഈ ആരോപണങ്ങൾ ഒക്കെ ഉന്നയിക്കുന്നതെന്നും മോദി തന്റെ കണ്ണുകളിൽ നോക്കാൻ അശക്തനാണെന്നും രാഹുൽ പറഞ്ഞതോടെ പ്രധാനമന്ത്രി ഉൾപ്പെടെ പൊട്ടിച്ചിരിച്ചു.
പ്രസംഗത്തിന്റെ അവസാനം രാഹുൽ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാൻ ഓടിയെത്തിയതും ചിരി പടർത്തി .മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രധാനമന്ത്രിക്ക് അടുത്തെത്തിയ രാഹുൽ അദ്ദേഹത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു.കാര്യം മനസ്സിലാകാതെ എന്താണെന്ന് പ്രധാനമന്ത്രി ചോദിക്കുമ്പോഴേക്കും രാഹുൽ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. സ്പീക്കർ സുമിത്ര മഹാജനുൾപ്പെടെ പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു.
കെട്ടിപ്പിടിച്ച രാഹുലിനെ ഹസ്തദാനം ചെയ്ത് പുറത്തു തട്ടിയാണ് പ്രധാനമന്ത്രി മടക്കി അയച്ചത്. തിരിച്ച് സീറ്റിലെത്തിയ രാഹുൽ ആരെയോ നോക്കി കണ്ണിറുക്കുന്നതും കാണാമായിരുന്നു. രാഹുലിന്റെ പ്രസംഗം കഴിഞ്ഞതോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്. പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലിനോട് സാമ്യമുണ്ടെന്നാണ് ട്രോളന്മാരുടെ അഭിപ്രായം.