ന്യൂഡൽഹി : റാഫേൾ ഇടപാടിൽ ഇരു രാജ്യങ്ങളും രഹസ്യം സൂക്ഷിക്കണമെന്ന കരാർ ഇല്ലെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് ഫ്രാൻസ് . ഇടപാടിൽ ചില കാര്യങ്ങൾ അതീവ രഹസ്യമാണ് . അത് പുറത്തുവിടാൻ പാടില്ലെന്ന് 2008 ൽ ഒപ്പിട്ട കരാറിലുണ്ട്.
2016 സെപ്റ്റംബറിൽ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഇരു രാജ്യങ്ങളും ഒപ്പിട്ട കരാറിനും ഇത് ബാധകമാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ നിർമ്മല സീതാരാമനും ലോക്സഭയിൽ രാഹുലിന്റെ ആരോപണത്തിനു മറുപടിയായി ഈ കാര്യം അറിയിച്ചിരുന്നു. രഹസ്യ കരാർ ഒപ്പിട്ടത് അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്റണിയാണെന്നും നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റാഫേൽ ഇടപാടിൽ അഴിമതിയുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇടപാടിൽ രഹസ്യ കരാർ ഒന്നുമില്ലെന്നും എല്ലാ വിവരങ്ങളും സർക്കാർ പരസ്യമാക്കണമെന്നും രാഹുൽ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടിരുന്നു.ഫ്രഞ്ച് പ്രസിഡന്റ് രഹസ്യമായി തന്നോട് പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരാമർശം.