ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിനും രാഹുലിന്റെ ആരോപണങ്ങൾക്കും ശക്തമായ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലും കോൺഗ്രസും സ്വയം വിശ്വാസമില്ലാത്തവരാണ് . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.യഥാർത്ഥത്തിൽ ഈ അവിശ്വാസ പ്രമേയം എത്രപേർ കോൺഗ്രസിന്റെ കൂടെ നിൽക്കുമെന്ന് പരിശോധിക്കാനാണെന്നും മോദി ലോക്സഭയിൽ പറഞ്ഞു.
റാഫേൽ ഇടപാട് രണ്ട് പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള കരാറാണ്. അതിൽ അഴിമതിയുണ്ടെന്ന് ഒരു തെളിവുമില്ലാതെ പറയുകയാണ്.രാജ്യതാത്പര്യത്തിനു വിരുദ്ധമാണ് ഈ നീക്കം . സർജിക്കൽ സ്ട്രൈക്കിനെ തള്ളിപ്പറഞ്ഞവരാണ് കോൺഗ്രസ്.തന്നെ എന്തും പറയാം പക്ഷേ രാജ്യത്തിന്റെ സൈനികരെ അപമാനിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി വിശദീകരിച്ച പ്രധാനമന്ത്രി കോൺഗ്രസിന് റിസർവ്വ് ബാങ്കിലും , സൈന്യത്തിലും , തെരഞ്ഞെടുപ്പ് യന്ത്രത്തിലും ഒന്നും വിശ്വാസമില്ലാതായെന്നും ചൂണ്ടിക്കാട്ടി. ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ജിഎസ്ടി തടഞ്ഞു എന്നാണ് ആരോപണം. എന്നാൽ സംസ്ഥാനങ്ങളെ കണക്കിലെടുത്തു കൊണ്ടു വേണം ചെയ്യാൻ എന്നാണ് താൻ അന്നു പറഞ്ഞത്. കോൺഗ്രസ് അത് ചെയ്തില്ല. അതേസമയം ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ എല്ലാ സംസ്ഥാനങ്ങളുടേയും അറിവോടെയും സമ്മതത്തോടെയുമാണ് ജിഎസ്ടി നടപ്പിലാക്കിയത്. മോദി ചൂണ്ടിക്കാട്ടി.