ആലപ്പുഴ : മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാരെ കേരളത്തിലെ ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണം ശക്തമാകുന്നു . പ്രളയം സംഭവിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും ജില്ലയിലെ മൂന്ന് മന്ത്രിമാരിൽ ആരുംതന്നെ കുട്ടനാട്ടിൽ സന്ദർശനം നടത്തിയിട്ടില്ല. ഇന്ന് കേന്ദ്രസഹമന്ത്രി കിരൺ റിജിജുവും സംഘവും ആലപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച സമയത്തുമാത്രമാണ് മന്ത്രി ജി സുധാകരൻ അടക്കമുള്ള മന്ത്രിമാർ പ്രദേശത്ത് എത്തിയത്. ഏറ്റവും നാശനഷ്ടമുണ്ടായത് കുട്ടനാട്ടിലാണെന്നിരിക്കെ സ്ഥലം എം എൽ എ തോമസ് ചാണ്ടി പോലും സന്ദർശനം നടത്തിയിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതേസമയം ആരോപണങ്ങൾ ശരിവച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്ഥലം എംഎൽഎ പോലും തിരിഞ്ഞ് നോക്കാത്തത് തെറ്റായിപോയെന്നും, മന്ത്രിമാർ ആരുംതന്നെ ദുരിതബാധിതർക്കായി ചെയ്യേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
2017 ഡിസംബറിൽ ഉണ്ടായ ഓഖി ദുരന്തത്തിൽ സർക്കാരിന്റെ സമാനമായ പെരുമാറ്റത്തെ പൊതുജനങ്ങൾ വിമർശിച്ചിട്ടും, അതിൽനിന്നും പാഠം പഠിക്കാൻ സർക്കാർ തയ്യാറായിട്ടില്ല എന്നതാണ് മന്ത്രിമാരുടെ ഇപ്പോഴത്തെ നിലപാടുകളിൽ നിന്നും വ്യക്തമാകുന്നത്.