ആലപ്പുഴ: മഴക്കെടുതിക്ക് ശമനമുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം തുടരുകയാണ്. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടും പരിസരവും പൂര്‍വ്വസ്ഥിതിയിലെത്തിക്കാനുള്ള പെടാപ്പാടിലാണ് ജനങ്ങള്‍. കിണറുകളില്‍ മലിനജലം നിറഞ്ഞതോടെ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണിപ്പോള്‍. ദുരിതപ്പെയ്ത്തില്‍ ഒഴുകിയെത്തിയ വെള്ളം ഇറങ്ങിത്തുടങ്ങി.
എന്നാല്‍ എല്ലാം പഴയപടിയാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. പറയാന്‍ നഷ്ടക്കണക്കുകള്‍ മാത്രം. ചുറ്റിനും വെള്ളക്കെട്ടുക്കളാണ്. പക്ഷെ കുടിക്കാന്‍ ഇത്തിരി വെള്ളമില്ലാത്ത അവസ്ഥിയാണ് ഇവരിപ്പോഴുള്ളത്.
റവന്യൂസെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തിലുളള സംഘം കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ റവന്യുമന്ത്രി സംഘത്തിന് നിർദേശം നൽകിയിരുന്നു.
അതേസമയം, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ കക്ഷി രാഷ്ട്രീയമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണ്. താൻ കുട്ടനാട്ടിൽ ജീവിക്കുന്നയാളാണ്. എല്ലാ ക്യാമ്പുകളിലും പോകാൻ കഴിയില്ല. ഒരു മാസത്തിനകം 34 ക്യാമ്പിൽ പോയെന്നും സുധാകരൻ മലപ്പുറത്ത് പറഞ്ഞു.