അബുദബി: അബുദബി മുൻസിപ്പാലിറ്റി കൂടുതൽ സ്മാർട്ടാവുന്നു. മുൻസിപ്പാലിറ്റിയുടെ പതിമൂന്നോളം സേവനങ്ങളാണ് ഡിജിറ്റൽവത്കരിക്കുന്നത്. വകുപ്പ് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ സുതാര്യവും കുറ്റമറ്റതും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നവയുമാക്കുക എന്ന യുഎഇ ഭരണാധികാരികളുടെ ആശയപ്രകാരമാണ് മുൻസിപ്പാലിറ്റിയുടെ പതിമൂന്നോളം സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കുന്നത്. ദേശീയ അന്തർദേശീയ തലങ്ങളിൽ അബുദാബിയുടെ മാറ്റം സുസ്ഥിരമാക്കുകയും മേഖലയിൽ ഒന്നാമതാവുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുൻസിപ്പാലിറ്റിയുടെ സേവനങ്ങൾ 100 ശതമാനം ഡിജിറ്റൽ വത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇതെന്ന് അബുദാബി മുൻസിപ്പാലിറ്റി നഗരാസൂത്രണ വിഭാഗത്തിലെ സാങ്കേതിക വകുപ്പ് ചെയർമാൻ സൈഫ് ബാദർ അൽ ഖുബൈസി പറഞ്ഞു. പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കും.
ഗവൺമെന്റ് സേവനങ്ങൾ മുഴുവനായി ഡിജിറ്റലൈസ് ചെയ്യുന്നതിനായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സർവ്വ സൈന്യാധിപനുമായ ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആഹ്വാന പ്രകാരമാണ് പരിഷ്കാരങ്ങൾ.