കൊച്ചി: കാമ്പസ് രാഷ്ട്രീയം ഉചിതമല്ലെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം. പഠനത്തിനാണ് കാമ്പസിൽ ഊന്നൽ നൽകേണ്ടത്. രാഷ്ട്രീയ ആദർശങ്ങളോട് വിദ്യാർഥികൾ അനുഭാവം പുലർത്തുന്നത് തെറ്റല്ല. എന്നാൽ അത് കലാലയത്തിൽ പ്രയോഗിക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കലാലയ രാഷ്ട്രീയം നിലവിലെ സാഹചര്യങ്ങളിൽ ഉചിതമല്ല. കലാലയത്തിൽ ഊന്നൽ നൽകേണ്ടത് പഠനത്തിനാണ്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ നിലപാടാണ് തനിക്കും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്ന കേരളത്തിലെ സർവകലാശാല വൈസ് ചാൻസിലർമാരുടെ കോൺഫറൻസിന് ശേഷം നടന്ന വാർത്താസമ്മേളനത്തിനാലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
മഹാരാജാസ് കോളേജിൽ നടന്ന സംഭവം തീർത്തും അപലപനീയമാണ്. ഇക്കാര്യം വൈസ് ചാൻസിലർമാരുടെ കോൺഫറൻസിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായുള്ള വനിതാ കമ്മീഷന്റെ നിലപാട് വൈസ് ചാൻസിലർമാരുടെ യോഗത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ബഹുഭൂരിപക്ഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമം നിഷ്കർഷിക്കുന്ന പീഡന വിരുദ്ധ സെൽ പ്രവർത്തിക്കുന്നതായി വൈസ് ചാൻസിലർമാർ അറിയിച്ചുവെന്നും സർവകലാശാലകളിലെ ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് മുൻതൂക്കം നൽകുമെന്നും ഗവർണർ വ്യക്തമാക്കി.