ന്യൂഡൽഹി : എൻ ഡി എ സർക്കാർ റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത് യു പി എ സർക്കാർ വാങ്ങിയതിനെക്കാളും 9% വിലക്കുറവിലെന്ന് ബിജെപി . 2007 ൽ യു പി എ സർക്കാർ 126 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരുന്നു. ഓരോ വിമാനത്തിനും 79.3 മില്യൺ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്.എന്നാൽ ഇത് 2011 ആയപ്പോഴേക്കും ഓരോ വിമാനത്തിനും 100.85 മില്യൺ യൂറോയായി കൂടി.
എൻ ഡി എ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിൽ ഓരോ വിമാനത്തിനും 91.75 മില്യൺ യൂറോയായി കുറഞ്ഞു.അതായത് യു പി എ സർക്കാരിനേക്കാൾ 9% വിലക്കുറവിലാണ് എൻ ഡി എ സർക്കാർ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത് .ഇപ്പോൾ ഓരോ വിമാനത്തിനും 695.20 കോടി രൂപയുടെ സ്ഥാനത്ത് 670.32 കോടി രൂപയാണ് ഇന്ത്യനൽകുന്നത്.
റാഫേൽ ഇടപാടിൽ സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തെറ്റാണെന്നതിനുള്ള തെളിവാണ് ഈ വിവരങ്ങളെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. റാഫേൽ ഇടപാടുമായിബന്ധപ്പെട്ട വിവരങ്ങൾ ഇരു രാജ്യങ്ങളും രഹസ്യമായി സൂക്ഷിക്കും എന്ന് ഉറപ്പുനൽകിയിരുന്നു. യുപിഎ സർക്കാർ തന്നെയാണ് ഇത്തരത്തിലൊരു നിബന്ധന വച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമാണ്.അതുകൊണ്ടുതന്നെ പൂർണമായ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.