ചെന്നൈ: തീവണ്ടിയിൽ തൂങ്ങിനിന്നു യാത്രചെയ്ത അഞ്ചു പേർ തെറിച്ച് വീണ് മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു . ചെന്നൈ സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടത്. ട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ തൂണില്‍ ഇടിച്ചതാണ് അപകടകാരണം. പുലർച്ചെ 8:30 യോടെയാണ് സംഭവം നടന്നത്.
പരിക്കേറ്റവരിൽ ആറുപേരെ രാജീവ്ഗാന്ധി ഗവൺമെൻറ് ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ തൊട്ടടുത്ത ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോർഷോർ എസ്റ്റേറ്റ് സ്വദേശി ജെ നവീൻ കുമാർ 23 വയസ്,വെൽസ് കോളേജ് ബി കോം വിദ്യാർത്ഥിയായ രാജ അണ്ണാമലൈപുരം സ്വദേശി ശിവകുമാർ 22 വയസ്, പ്ലസ് ടു വിദ്യാർത്ഥിയും താംബരം സ്വദേശിയുമായ ഭരത് 16 വയസ് എന്നിവരെ യാണ് തിരിച്ചറിഞ്ഞത് .
കഴിഞ്ഞ തിങ്കളാഴ്ച്ചയും ഇതേ സ്ഥലത്ത് സമാന രീതിയിലുള്ള അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു.