ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് സ്വിറ്റ്സർലൻഡിലെ കള്ളപ്പണ നിക്ഷേപത്തിൽ എൺപതു ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ട് . ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്. സ്വിസ് ബാങ്കുകളുടെ വാർഷിക റിപ്പോർട്ട് മാദ്ധ്യമങ്ങൾ വക്രീകരിച്ച് കൊടുക്കുകയായിരുന്നെന്ന് ധനകാര്യമന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കി.
ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സിന്റെ (ബിഐഎസ്) റിപ്പോർട്ടാണ് കൃത്യമായ കള്ളപ്പണ നിക്ഷേപം വെളിവാക്കുന്നതെന്ന് സ്വിറ്റ്സർലൻഡ് അംബാസഡർ സർക്കാരിനയച്ച കത്തിൽ പറയുന്നു .ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിൽ നടക്കുന്ന ഇടപാടുകളും ക്രയവിക്രയങ്ങളും ഉൾപ്പെടുമെന്നും ഇത് കള്ളപ്പണത്തിന്റെ കണക്കിൽ കൂട്ടാൻ കഴിയില്ലെന്നും സ്വിറ്റ്സർലൻഡ് പ്രതിനിധി വ്യക്തമാക്കുന്നു.
ബിഐഎസ് കണക്കു പ്രകാരം 2013 ലെ കള്ളപ്പണ നിക്ഷേപം 2648 മില്യൺ അമേരിക്കൻ ഡോളറായിരുന്നു. എന്നാൽ അത് 2018 ആയപ്പോഴേക്കും 524 മില്യൺ ഡോളറായി കുറഞ്ഞു. 80 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വർഷവും കള്ളപ്പണ നിക്ഷേപത്തിൽ 34 ശതമാനത്തിന്റെ കുറവാണുണ്ടായതെന്നും രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ധനകാര്യ മന്ത്രി പിയൂഷ് ഗോയലാണ് പാർലമെന്റിൽ വിവരങ്ങൾ അറിയിച്ചത്.
2017 ൽ കള്ളപ്പണ നിക്ഷേപത്തിൽ അൻപത് ശതമാനത്തിന്റെ കൂടുതലുണ്ടായെന്ന് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും പീയൂഷ് ഗോയൽ സഭയെ അറിയിച്ചു. 2019 സെപ്റ്റംബർ മുതൽ സ്വിസ് ബാങ്കിൽ ഇന്ത്യക്കാർ നിക്ഷേപിക്കുന്ന പണത്തിന്റെ വിവരങ്ങൾ സ്വിറ്റ്സർലൻഡ് സർക്കാർ ഇന്ത്യയുമായി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.