ഡൽഹി : അംഗനവാടിയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. അംഗനവാടിയിൽനിന്നും ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് അടുത്തുള്ള ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടികളോടൊപ്പം അങ്കണവാടിയിലെ സഹായിയായ സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോറും പയറുമാണ് കുട്ടികൾക്ക് ഉച്ച ഭക്ഷണമായി നൽകിയിരുന്നത്. ഉത്തം നഗറിലെ ആകൃതി സേവാ സംഘമാണ് അംഗനവാടിയിലേക്ക് ഭാഖ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്. എന്നാൽ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ച സ്ത്രീക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഉത്തം നഗർ സ്വദേശിയായ 47 വയസുകാരി അനീറ്റയാണ് കഴിഞ്ഞ 11 വർഷമായി അംഗൻവാടി നടത്തിവരുന്നത്.
മൊത്തം 46 കുട്ടികളും 13 ഗർഭിണികളുമാണ് അംഗൻവാടിയിൽ ഉള്ളത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.