കോണ്ഹാം: ആവേശം കൊള്ളിക്കുന്ന ഒരു ഓട്ടമത്സരമാണിത്. ഓട്ടമത്സരം എന്നു പറഞ്ഞാല്‍ മാത്രം പോര ലോകചാമ്പ്യന്ഷിപ്പാണിത്. ഇത് പറഞ്ഞപ്പോള്‍ തന്നെ മനസില്‍ വരുന്ന പേരുകള്‍ ഉസൈന്‍ ബോള്‍ട്ടിന്റെയും അസഫാ പവലിന്റെയും ഒക്കെ ആയിരിക്കുമല്ലെ. പക്ഷേ ഇത് സംഗതി അല്പം വ്യത്യസ്തമാണ്. ഇവിടെ മനുഷ്യരല്ല മറിച്ച് ഒച്ചുകളാണ് മത്സരാര്‍ത്ഥികള്‍. ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലാണ് ഈ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
150 ഒച്ചുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഇത്തവണ ഇവിടേക്ക് എത്തിയത്. 13 ഇഞ്ച്(33 സെന്റിമീറ്റര്‍) ദൂരമാണ് ഓരോ ഒച്ചും താണ്ടേണ്ടത്. വെള്ളിത്തളികയില്‍ നിറച്ച ഒരു കപ്പ് ലെറ്റിയൂസ് ഇലകളാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്നത്.
ഒരു നനഞ്ഞ തുണി വിരിച്ച് അതിലാണ് ഒച്ചുകള്‍ നടക്കേണ്ടത്. ഈ തുണിയില്‍ കൃത്യമായ അളവ് രേഖപ്പെടുത്തിക്കൊണ്ടുള്ള മൂന്ന് വൃത്തങ്ങള്‍ ഉണ്ടാകും. ഏറ്റവും അകത്തുള്ള വൃത്തത്തില്‍ നിന്ന് പുറത്തെ വൃത്തത്തില്‍ എത്തുന്നയാളാണ് വിജയി.
സംഗതി ഒച്ചായത് കൊണ്ട് ഇവയെ വെറുതെ കൊണ്ടുവന്ന് മത്സരിപ്പിക്കുകയാണെന്ന് കരുതരുത്. ലോകചാമ്പ്യന്‍ഷിപ്പ് ഏറെ ഗൗരവകരമായി തന്നെയാണ് സംഘാടകര്‍ നടത്തുന്നത്. കൃത്യമായ പരിശീലനം നേടിയാണ് ഒച്ചുകള്‍ ഇവിടേക്ക് എത്തുന്നത്. ഇതിന് പുറമെ ഡയറ്റ് പ്ലാനും ഇവക്കുണ്ട്. ഇതിനെല്ലാം പുറമെ ഉത്തേജക മരുന്ന് പരിശോധനയും മത്സരാര്‍ത്ഥികള്‍ നേരിടണം.
1960 മുതല്‍ ഒച്ചുകള്ക്കായി ഈ ചാമ്പ്യന്‍ഷിപ്പ് നടത്തിവരുന്നുണ്ട്. ഗ്രിംസ്റ്റണ് ഗ്രാമത്തില്‍ നിന്നുള്ള ജോ വാട്ടര്‍ഫീല്‍ഡിന്റെ ഒച്ചാണ് ഇത്തവണ ചാമ്പ്യന്‍പട്ടം നേടിയത്.