അബുദബി: അബുദാബി റോഡുകളിലെ വേഗപരിധി പുനർനിർണയിക്കും. അടുത്ത മാസം 12 മുതലായിരിക്കും പുതിയ വേഗപരിധി നിലവിൽ വരിക. കൂടാതെ നിലവിലുള്ള വേഗപരിധി ഇളവും നിർത്തലാക്കും.
അബുദാബി എമിറേറ്റിലെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് പുതിയ വേഗപരിധി നിശ്ചയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. റോഡുകളിലെ തിരക്കും അപകടനിരക്കും കണക്കിലെടുത്തായിരിക്കും പുതിയ വേഗപരിധി നിശ്ചയിക്കുകയെന്ന് അബുദാബി പൊലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റൊമൈതി അറിയിച്ചു. പുതിയ വേഗപരിധി തീരുമാനിച്ചയുടൻ സ്പീഡ് റഡാറുകളിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും.
കൂടാതെ, പുതിയ മാറ്റം നിലവിൽ വരുന്നതോടെ, വേഗപരിധി ഇളവും എടുത്തുകളയും. മണിക്കൂറിൽ 20 കിലോമീറ്ററിന്റെ സ്പീഡ് ഗ്രേസാണ് പല നിരത്തുകളിലും നിലവിലുള്ളത്. ഉദാഹരണത്തിന് 120 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ വരെ വാഹനമോടിക്കാം. 141 ആയാൽ റഡാറിലെ ക്യാമറയുടെ സഹായത്തോടെ പിഴ ചുമത്തും.
ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും ഇതുമായി എല്ലാവരും സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. മാറ്റം ജനങ്ങളിലേക്ക് എത്തിക്കാൻ ബോധവത്കരണം നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.