തൃശൂർ: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി പാകിസ്ഥാൻ കേന്ദ്രീകൃത വാട്സാപ്പ് ഗ്രൂപ്പുകളുടെ രാജ്യത്തെ പ്രചാരം വർദ്ധിക്കുന്നു. പാകിസ്ഥാൻ നമ്പറുകൾ അഡ്മിൻമാരായ ഗ്രൂപ്പുകളിൽ നിരവധി മലയാളികളും അംഗങ്ങളാണ്. പല മലയാള വാട്സ് ആപ്പ് ഗ്രൂപ്പുകളുടെയും നിയന്ത്രണം പാകിസ്ഥാൻ നമ്പറുകൾക്ക്. വിഷയത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
മലയാളി പേരുള്ള മലയാളം വാക്കുകൾ കൊണ്ട് സ്വീകരിക്കുന്ന പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെയും അഡ്മിൻ നമ്പറുകൾ +92 എന്നുതുടങ്ങുന്നവയാണ്. അതായത് പാകിസ്ഥാൻ നമ്പറുകൾ. ഇത്തരം നമ്പറുകളുടെ ഉറവിടം അന്വേഷിച്ചാൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുൾട്ടാൻ എന്നാണ് അറിയാനാവുക. നിരവധി മലയാളികളും ഗ്രൂപ്പുകളിൽ അംഗങ്ങളാണ്.
സെക്സ് വീഡിയോകളും ചിത്രങ്ങളും നൽകിയാണ് ഇവർ ഗ്രൂപ്പുകളിലേക്ക് അംഗങ്ങളെ ആകർഷിക്കുന്നത്. അംഗമായി കഴിഞ്ഞാൽ പാകിസ്ഥാൻ സിന്ദാബാദ് പോലുള്ള ഗ്രൂപ്പുകളിൽ അംഗമാവാനും മറ്റും നിർദ്ദേശങ്ങളെത്തും. അംഗങ്ങളാവുന്നവരുടെ മറ്റു സാമൂഹിക മാദ്ധ്യമങ്ങളുടെയും നിയന്ത്രണം അഡ്മിന്മാർക്ക് എളുപ്പത്തിൽ കയ്യടക്കാനാകും.
കാർഗിൽ വിജയ് ദിവസമായി ബന്ധപ്പെട്ട ഇന്ത്യൻ പോസ്റ്റുകളെ അധിക്ഷേപിച്ച് ഗ്രൂപ്പിൽ നടന്ന തർക്കങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വിവരങ്ങൾ കണ്ടെത്തിയ ഐ ടി വിദഗ്ദർ ഡിജിപിക്ക് പരാതി നൽകി .