ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് PML-N ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. സൈന്യം വ്യാപക ക്രമക്കേട് നടത്തിയെന്നും അതിനാൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി വിജയിയായി പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പിനെതിരേ സംയുക്ത പോരാട്ടത്തിന് ഒരുങ്ങുകയാണ് 12 പ്രതിപക്ഷ പാർട്ടികൾ.
കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പിനെതിരേ ശക്തമായി രംഗത്തെത്തിയ പ്രതിപക്ഷ പാർട്ടികൾ സംയുക്ത പോരാട്ടത്തിനൊരുങ്ങുന്നു. 12 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. PML-N അദ്ധ്യക്ഷൻ ഷാബാസ് ഷെരീഫും, മുത്താഹിദാ മജ് ലിസ് – ഇ അമൽ പ്രസിഡന്റ് മൗലാന ഫസ്ലുർ റഹ്മാനുമാണ് പ്രതിപക്ഷ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.
തെരഞ്ഞെടുപ്പിൽ സൈന്യം വ്യാപക ക്രമക്കേട് നടത്തിയെന്നും വോട്ടെണ്ണലിൽ അവിഹിതമായ കൈകടത്തൽ ഉണ്ടായെന്നും ഫലം കൃത്രിമമാണെന്നും ഇവർ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ലെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ഇവർ വ്യക്തമാക്കി.
ഇമ്രാൻ ഖാന് പിന്തുണ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ടുകൾ വന്ന മുത്താഹിദ ഖ്വാമി മൂവ്മെന്റ് നേതാവ് ഫറൂഖ് സുൽത്താനും പ്രതിപക്ഷ സമ്മേളനത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. സൈന്യത്തിന്റെ താൽപര്യത്തിനനുസരിച്ച് ഫലം വളച്ചൊടിച്ചുവെന്നും അവർക്ക് ഇഷ്ടമുള്ള പാർട്ടിയെയാണ് ജയിച്ചപ്പിച്ചതെന്നും ഫറൂഖ് ആരോപിച്ചു.
അതേസമയം, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിനെതിരേ സ്വന്തം നിലയിൽ പോരാട്ടം നടത്തുമെന്ന് പി.പി.പി നേതാവ് ബിലാവൽ ഭൂട്ടോ പറഞ്ഞു. തെരഞ്ഞെടുപ്പിൽ 116 സീറ്റ് നേടിയ ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷമായ 137ൽ എത്താൽ ചെറുപാർട്ടികളെ ഒപ്പം ചേർക്കാനുള്ള ശ്രമത്തിലാണ് ഇമ്രാൻ.