പത്തനംതിട്ട: ആറന്മുള കേന്ദ്രമായി പൈതൃക സർവ്വകലാശാല രൂപീകരിക്കണമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരന്. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിച്ച ആറന്മുളയുടെ പൈതൃക സാധ്യതകളും, വെല്ലുവിളികളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ആറന്മുള ഗ്രാമത്തെ എത്തിക്കുവാനുള്ള വിപുലമായ പഠനം ലക്ഷ്യമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ചേരനാട്ടിലും കോലത്തുനാട്ടിലുമായി സ്ഥിതി ചെയ്യുന്ന 64 ഗ്രാമങ്ങളില്‍ ഒന്നാണ് ആറന്മുള. അഞ്ച് വൈഷ്ണവ ക്ഷേത്രങ്ങള്‍ ഈ ഗ്രാമപരിധിയിലുണ്ട്. കണേറ്റ് പാട്ട് എന്ന പേരില്‍ അത്യുത്തര മലബാറില്‍ പ്രചരിക്കുന്ന അനുഷ്ഠാനത്തിന്റെ അധിഷ്ഠിത ദേവത ആറന്മുള ദേവനാണ്. ഇത് തിരുവാറന്മുള ശാസ്ത്രമെന്നും അറിയപ്പെടുന്നു. വിപുലവും, അര്‍ത്ഥപൂര്‍ണ്ണവുമായ ഈ പൈതൃകം സംരക്ഷിക്കേണ്ടത് ഒരു ജനതയുടെ ഉത്തരവാദിത്തമാണെന്നും കുമ്മനം പറഞ്ഞു.
കോട്ടയം ഏറ്റുമാനൂരപ്പന് കോളേജ് മലയാള വിഭാഗം മേധാവി ഡോ. എ. മോഹനാക്ഷന്‍ നായര്‍ ആറന്മുളയുടെ പൈതൃകത്തെക്കുറിച്ച് സെെമിനാറിൽ വിഷയാവതരണം നടത്തി. ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ഡോ. എന്‍.പി. ശങ്കരന്‍കുട്ടിനായര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ്, നാഷണല്‍ മ്യൂസിയം ഓഫ് നാഷണല്‍ ഹിസ്റ്ററി മുന്‍ ഡയറക്ടര്‍ ഡോ. ബി. വേണുഗോപാല്‍ പ്രമുഖ ഹിസ്റ്റോറിയന്‍ ഡോ. എം.ജി. ശശിഭൂഷണ്‍, , ഇനോവേഷന്‍ ഇന്ത്യ ഹൗസ് മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ രാഹുകള്‍ സുദേശ് ബാലി, സെന്റര്‍ ഫോര്‍ സോഷ്യല്‍ മാര്‍ക്കറ്റ്സ് ഡയറക്ടര്‍ വിവി കിര്‍മാണി, യുനസ്കൊ മുന്‍ എക്സ്പേര്‍ട്ട് ഫെസിലിറ്റേറ്റര്‍ രാഹുല്‍ ഗോസ്വാമി എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.