എടപ്പാള്‍: ഇസ്ലാമിക മത പ്രഭാഷകനും, പണ്ഡിതനുമായിരുന്ന ചേകന്നൂര്‍ മൗലവി ദുരൂഹമായി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷം. മുസ്ലിം സമുദായത്തിലെ പരിഷ്കരണവാദിയായിരുന്ന മൗലവിയെ മത ഭീകരവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു.
1936ല്‍ മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപം ചേകന്നൂരിലാണ് ജനിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിനും, മത പഠനത്തിനും ശേഷം പൂര്‍ണമായും ഇസ്ലാമിക മത പ്രചാരകനായി മാറി. താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പട പൊരുതിക്കൊണ്ടായിരുന്നു ചേകന്നൂര്‍ മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍.
പരിഷ്കാരങ്ങള്‍ക്കായി നിലകൊണ്ടു. മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ്, രാമ ജന്മഭൂമി എന്നീ വിഷയങ്ങളില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. സമുദായ പരിഷ്കരണം ലക്ഷ്യമിട്ട് ഖുര്‍ ആന്‍ സുന്നത് സൊസൈറ്റിക്ക് തുടക്കമിട്ടു.
ഇതിന് പിന്നാലെയാണ് ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തിയത്. 1993 ജൂലൈ 29ന് മത പ്രഭാഷണത്തിനെന്ന പേരില്‍ ഇദ്ദേഹത്തെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സുന്നി ടൈഗര്‍ ഫോഴ്സ് ആണ് കൊലപാതകത്തിനു പിന്നില്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് സി ബി ഐ അന്വേഷണം ഏറ്റെടുത്തു. മൗലവിയെ കൊന്നതിനു ശേഷം മൃതശരീരം കുഴിച്ചിട്ടെന്ന് കരുതുന്ന രാമനാട്ടുകരക്ക് സമീപത്തെ ചുവന്ന കുന്നില്‍ സിബിഐ തിരച്ചില്‍ നടത്തിയിരുന്നു.
ആകെ ഒന്‍പത് പ്രതികള്‍ ഉള്ള കേസില്‍ ഹംസ സഖാഫി എന്ന ഏക പുരോഹിതന് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടു. കാന്തപുരം അബുബക്കര്‍ മുസ്ലിയാര് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും തെളിവിന്റെ അഭാവത്തില്‍ വിട്ടയക്കപ്പെട്ടു.
സംഭവത്തില്‍ പഴുതടച്ചുള്ള അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യവും ഖുര്‍ ആന്‍ സുന്നത് സൊസൈറ്റി ഉയര്‍ത്തുന്നുണ്ട്. ഖുര്‍ ആന്‍ സുന്നത് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് ചേകന്നൂര്‍ മൗലവി അനുസ്മരണം നടത്തും.