കൊച്ചി: വിനോദ സഞ്ചാരമേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യം വച്ച് കൊച്ചി തുറമുഖം. 26 കോടിയോളം രൂപ മുടക്കി കൊച്ചി തുറമുഖത്ത് നിർമ്മിക്കുന്ന അന്താരാഷ്ട്രാ ക്രൂയിസ് ടെർമിനലിന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തറക്കല്ലിട്ടു. തുറമുഖ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചത് 53 കോടി രൂപയാണ്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പിന്തുണയില്‍ വിനോദസഞ്ചാരമേഖലയില്‍ പുത്തന്‍ ഉണര്‍വ് തേടുകയാണ് കൊച്ചി തുറമുഖം. കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം 21കോടി 41 ലക്ഷം രൂപയാണ് അനുവദിച്ചത്. 25 കോടി 72 ലക്ഷം രൂപയാണ് ക്രൂയിസിന്റെ നിര്മ്മാണചലവ്.
2019 ജനുവരിയില്‍ ക്രൂയിസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതിലൂടെ വിദേശത്തുനിന്നുള്ള പരമാവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 5000 സഞ്ചാരികളെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ ടെര്‍മിനല്‍. 53 കോടി രൂപയാണ് മോദി സര്‍ക്കാര്‍ കൊച്ചി തുറമുഖത്തിനായി ഇതുവരെ അനുവദിച്ചിട്ടുള്ളത്.
തുറമുഖവികസനത്തിന് പണം ഒരു പ്രശ്നം ആകില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോൺസ് കണ്ണന്താനം ഉറപ്പുനല്‍കി. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ആദ്യമായി ഒരുകോടി കഴിഞ്ഞതായും വിനോദസഞ്ചാരികളുടെ വരവിൽ 16 ശതമാനം വളര്‍ച്ച കൈവരിച്ചതായും കണ്ണന്താനം പറഞ്ഞു.