തൊടുപുഴ: വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. ഡാം തുറന്നാൽ ജലം സുഗമമായി ഒഴിക്കിവിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നദീതീരപ്രദേശങ്ങളിൽ ആരംഭിച്ചു. 2394.2 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. നിലവിൽ 2394.2 അടിയാണ് ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 89 ശതമാനത്തിന് മുകളിലാണ് ഇപ്പോഴത്തെ ജല നിരപ്പ്. ഇത് ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും.
അണക്കെട്ട് തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയതായി ഇടുക്കിയിൽ ചേർന്ന യോഗത്തിൽ അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി പെരിയാർ തീരത്തുള്ളവർക്ക് നാളെ തന്നെ നോട്ടീസ് നൽകും. നദീതീരത്തെ വൻമരങ്ങൾ മുറിച്ചു മാറ്റാനും നദിയുടെ ആഴം വർധിപ്പിക്കാനും തീരുമാനമായി.
ഷട്ടർ 40 സെന്റി മീറ്റർ തുറക്കാനാണ് തീരുമാനം. ആദ്യഘട്ടം മൂന്നു മുതൽ നാലു മണിക്കൂർ വരെ ഡാം തുറക്കും. 2397 അടിയിൽ ജലം എത്തിയാൽ ഡാം തുറന്നു വിടാനാണ് സാധ്യത.
റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ജലനിരപ്പ് നിരീക്ഷിച്ച് ഡാം തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.