കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ഓഗസ്റ്റ് മൂന്നിന് ജലന്ധറിന് പോകും. കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്.
എഴുതി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ചോദ്യം ചെയ്യല്‍. ജലന്ധറിന് പോകുന്നതിന് മുന്നോടിയായി ഡിജിപി അന്വേഷണസംഘത്തെ കാണും. ഒന്നാം തീയതി കോട്ടയത്തെത്തിയാകും ഡിജിപി അന്വേഷണസംഘത്തെ കാണുക. മൂന്നാം തീയതി ജലന്ധറിന് പോകാന്‍ അന്വേഷണസംഘം ടിക്കറ്റ് ബുക്ക് ചെയ്തു.
അതേസമയം കന്യാസ്ത്രീയുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രത്യേക കേസ് എടുക്കാന്‍ പൊലീസ് തീരുമാനം. സിഎംഐ വൈദികന് ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ഫോണ്‍ സംഭാഷണവും കന്യാസ്ത്രീയുടെ സുഹൃത്തിന്റെ മൊഴിയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.
ബലാല്‍സംഗകേസില്‍ ആരോപണ വിധയനായ ജലന്ധര്‍ ബിഷപ്പിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ എന്തും ചെയ്യാന്‍ ജലന്ധര്‍ രൂപത തയാറാണെന്ന് വ്യക്തമാക്കുന്നതാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി നിയോഗിക്കപ്പെട്ട ഫാ. ജെയിംസ് എര്‍ത്തലയില്‍ പറയുന്നത്. പരാതി പിന്‍വലിച്ചാല്‍ പീഡനത്തിനിരയായ കന്യാസ്ത്രീക്കും പിന്തുണച്ച കന്യാസ്ത്രീകള്‍ക്കുമായി 10 ഏക്കര്‍ ഭൂമിയില്‍ മഠം പണിതുനല്‍കാമെന്ന വാഗ്ദാനമാണ് പ്രധാനമായും ഫാ: ജെയിംസ് മുന്നോട്ട് വച്ചത്. വാഗ്ദാനം പാലിക്കാന്‍ രൂപത തയാറാകണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്നാണ് ഫാദര്‍ ജെയിംസ് പറഞ്ഞത്. 11 മിനിട്ടിലധികം ദൈര്‍ഘ്യമുള്ളതായിരുന്നു പുറത്തു വന്ന സംഭാഷണം.