കൊച്ചി: ഇടുക്കി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിന് മുൻപുള്ള ആദ്യ മുന്നറിയിപ്പ് ലഭിച്ചതോടെ പെരിയാർ കരകവിയാനുള്ള സാധ്യത മുൻ നിർത്തി കൂടുതൽ ക്രമീകരണങ്ങൾ നടത്തുന്നു. പെരിയാറിന്റെ തീരത്ത് ഏറ്റവും കൂടുതൽ ജനവാസമുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണ് വെള്ളപ്പൊക്ക കെടുതികൾ ഏറ്റവും രൂക്ഷമാകാൻ സാധ്യതയെന്നാണ് വിലയിരുത്തുന്നത്.
പെരിയാറിന്റെ ഇരുകരകളിലുമായി ആലുവ താലൂക്കിന് കീഴിൽ വരുന്ന 18 വില്ലേജുകളിലാണ് ഡാം തുറന്ന് വിട്ടാൽ പ്രളയക്കെടുതികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളത്. ഇത് മുൻ കൂട്ടി കണ്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വില്ലേജുകളിലും ഉയർന്ന പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പിനായി കെട്ടിടങ്ങൾ കണ്ടെത്തി താക്കോലുകൾ കൈപ്പറ്റി.
അന്തിമ മുന്നറിയിപ്പ് ലഭിക്കുന്നതോടെ പെരിയാറിന്റെ ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങളോട് മാറാനാവശ്യപ്പെട്ട് മൈക്ക് അനൗൺസമെൻറ് നടത്തും. പൊലീസും ഫയർഫോഴ്സും മൈക്ക് അനൗൺസ്മെൻറടക്കമുള്ള ക്രമീ കരണങ്ങൾ ഏർപ്പെടുത്തി
ആലുവ, അങ്കമാലി ഫയർ യൂണിറ്റുകളിലേക്ക് രക്ഷാപ്രവർത്തനത്തിനായി ഡിഗ്ഗികളും വാഹനവുമെത്തിച്ചു. ഉദ്യോഗസ്ഥരോട് ലീവൊഴിവാക്കി ജാഗരൂകരായിരിക്കാൻ നിർദ്ദേശം നൽകി. റവന്യൂ, ഫയർ ആൻറ് റസ്ക്യൂ ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു
2013 ൽ ഇടമലയാർ ഡാം തുറന്നതിനെ തുടർന്ന് പെരിയാറിന്റെ ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു.