ന്യൂ ഡൽഹി: അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ളയെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.ബി ജെ പി ദേശിയ അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ഒപ്പം വി മുരളീധരന് എം പിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. രണ്ടാം തവണയാണ് അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ള ബിജെപിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്. 2003- 2006 കാലത്തായിരുന്നു മുമ്പ് ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്നത്. സംസ്ഥാന ഉപാധ്യക്ഷന്‍, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്.ഇപ്പോള്‍ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ് ഇദ്ദേഹം.
അഭിഭാഷകനും എഴുത്തുകാരനുമായ ഇദ്ദേഹം വിദ്യാർഥി സംഘടനയായ എബിവിപിയിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി. ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തില്‍ ജനിച്ചു. വി.ജി. സുകുമാരന്‍ നായര്‍, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ റീത അഭിഭാഷകയാണ്. മകന് അര്ജ്ജുന് ശ്രീധര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്, മകള്‍ ഡോ. ആര്യ. വെണ്മണി മാര്‍ത്തോമാ ഹൈസ്കൂള്‍, പന്തളം എന്‍എസ്എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.
അറുപതുകളില്‍ വെണ്മണിയിലെ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക്.
തുടര്‍ന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തിലേക്കെത്തി . കോഴിക്കോട് ലോ. കോളേജ് യൂണിയന് വൈസ് ചെയര്മാന്, 12 കൊല്ലക്കാലം കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു.
ജന്മഭൂമി മുന്‍ മാനേജിങ്ങ് എഡിറ്റര്‍, അഞ്ച് പ്രമുഖ പത്രങ്ങളിലെ സ്ഥിരംപംക്തി എഴുത്തുകാരന്, സ്പോട്സ് സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. എട്ട് സാഹിത്യ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 27 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കണ്‍വീനറായിരുന്നു. എബിവിപി, യുവമോര്‍ച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ ബിജെപിയുടെ സ്ഥാപകനാണ്.
നിരവധി പുസ്തകങ്ങള്‍ രചിച്ചിച്ചു. രാഷ്ട്രീയക്കാരന് എന്നതിലുപരി നൂറു പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരന് എന്ന കീര്‍ത്തിയും സ്വന്തം.