തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതിനെത്തുടർന്ന് കെ എസ് ഇ ബി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പ്രദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചിട്ടുണ്ട്.നിലവിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ട്.
ജലനിരപ്പ് ഇനിയും ഉയർന്നാൽ അതീവ ജാഗ്രത നിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പ്രദേശവാസികളെ മാറ്റിപാർപ്പിക്കുകയും മുൻകരുതൽ നിർദേശങ്ങളും നൽകി തുടങ്ങും.ശേഷം 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്നാണ് സൂചന.
ഇതിന്റെ മുന്നോടിയായി നാല് മണിക്കൂർ നീളുന്ന ട്രയൽ റൺ നടത്താനും തീരുമാനിച്ചിട്ടുണ്ട്.ട്രയൽ റണ്ണിന്റെ സമയത്ത് അണക്കെട്ടിലെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും.40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ അണക്കെട്ടിൽനിന്ന് 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക.
തിങ്കളാഴ്ച്ച 9 മണിയോടെയാണ് ഡാമിലെ ജലനിരപ്പ് 2395 അടിയായി ഉയർന്നത്.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.