കോലാലംപൂർ: നാല് വർഷം മുൻപ് ദുരൂഹമായി കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370 മനപ്പൂർവം റൂട്ട് മാറ്റി പറന്നതായി അന്വേഷണ റിപ്പോർട്ട്. എന്നാൽ ഇതിന് കാരണമെന്തെന്ന് കണ്ടെത്താൻ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ സംഘത്തിന് സാധിച്ചിട്ടില്ല. 495 പേജുള്ള അന്വേഷണ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയിരിക്കുന്നത്.
പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട് പൂർണമല്ലെന്നും കൂടുതൽ കണ്ടെത്തലുകൾ കൂട്ടിച്ചേർക്കാനിരിക്കുന്നതേ ഉള്ളുവെന്നും അന്വേഷണത്തിന് നേതൃത്വം വഹിച്ച കോക്സൂച ചോൻ മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റുമാർ രണ്ടുപേരും അസ്വാഭാവികമായി പെരുമാറിയതിന് തെളിവില്ല. യാത്രക്കാരിൽ വിമാനം പറത്താൻ പരിശീലനം ലഭിച്ചവരാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൈലറ്റ് നടത്തിയ അട്ടിമറിയാണിതെന്ന് പറയാനാവില്ല. പൈലറ്റിനെ ബന്ദിയാക്കിയോ മറ്റോ ഉള്ള പുറത്തുനിന്നുള്ള ഇടപെടൽ ഈ സാഹചര്യത്തിൽ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നാല് വർഷം കൊണ്ട് തയാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ നിരാശാജനകമാണെന്ന് കാണാതായവരുടെ ബന്ധുക്കൾ പറഞ്ഞു.
2014 മാർച്ച് നാലിനാണ് 239 പേരുമായി ക്വലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പോകുകയായിരുന്ന വിമാനം കാണാതായത്. ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണതാകാമെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്താനായിരുന്നില്ല.