തിരുവനന്തപുരം: ബാർകോഴ കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിജിലൻസ് കോടതി വാദം കേട്ടു. കേസിൽ സിബിഐ തുടരന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരന്റെ വാദം. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. നോബിൾ മാത്യുവാണ് വിജിലൻസ് കോടതിയിൽ ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചത്.
ബാർകോഴ കേസിലെ അന്വേഷണം അഴിമതിയിൽ മുങ്ങിയതാണെന്നും കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് നിയമ വിരുദ്ധമാണെന്നും ചൂണ്ടികാട്ടിയാണ് വിജിലൻസ് കോടതിയിൽ പ്രത്യേക ഹർജി സമർപ്പിച്ചത്. കേസിലെ പ്രതിയായ കെ എം മാണിയെ വെള്ള പൂശാനായി മൂന്ന് തവണ നടത്തിയ അന്വേഷണങ്ങളും പ്രഹസനങ്ങളാണെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. കേസിൽ ഇതുവരെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നതാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം.
തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടാൽ മേൽ കോടതി പുനരന്വേഷണത്തിന് ഉത്തരവിടാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതിക്കോ, സുപ്രീം കോടതിയ്ക്കോ ആണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിടാനാകുക.
നേരത്തെ കേസിൽ വി എസ് അച്യുതാനന്ദനും വി മുരളീധരൻ എം പിയും സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേട്ടിരുന്നു.