ന്യൂഡൽഹി : എസ്.സി/എസ്.ടി പീഡന നിരോധ നിയമത്തിൽ നിന്ന് സുപ്രീം കോടതി ഒഴിവാക്കിയ വ്യവസ്ഥകൾ തിരിച്ചുകൊണ്ടു വരാൻ കേന്ദ്രസർക്കാർ ബിൽ പാസാക്കും. പ്രധാനമന്ത്രി അദ്ധ്യക്ഷനായ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
എസ്.സി/.എസ്.ടി പീഡന നിരോധന നിയമത്തിലെ കർക്കശ വ്യവസ്ഥകൾ തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി സംഘടനകൾ പ്രക്ഷോഭം നടത്തിയിരുന്നു. വിഷയത്തിൽ ഉടൻ ഇടപെടലുണ്ടാകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടായത്.
നേരത്തെ നിയമത്തിൽ കർക്കശ ഭേദഗതികൾ സർക്കാർ അവതരിപ്പിച്ചിരുന്നു.പട്ടികജാതി പട്ടിക വർഗ്ഗ പീഡനങ്ങൾക്കെതിരെ എടുക്കുന്ന കേസുകൾ 60 ദിവസത്തിനുള്ളിൽ അന്വേഷിച്ച് ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കണം . പീഡിപ്പിക്കപ്പെട്ട ഇരയ്ക് നഷ്ടപരിഹാരം നൽകാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട് .
ബലാത്സംഗം തുടങ്ങി സ്ത്രീകളോടുള്ള അതിക്രമങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള വ്യവസ്ഥകളിൽ നിന്ന് മെഡിക്കൽ പരിശോധന ഒഴിവാക്കി. അക്രമം നടന്നാൽ 7 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.