കണ്ണൂർ :പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകനെ കണ്ണൂർ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചെക്കിക്കുളം മാണിയൂരിൽ പുതിയ പറമ്പത്ത് പി.പി.ഹർശാദാണ് പിടിയിലായത്.
സ്കൂൾ വിദ്യാർഥികളായ നാല് പേരെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്നാണ് മദ്രസാ അധ്യാപകനായ ഹർശാദിനെ പോലീസ് പിടികൂടിയത്.
മദ്രസയിൽ വെച്ച് പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ ഹർശാദ് സ്പർശിച്ചതായും പരാതിയിൽ പറയുന്നു. ഭയംമൂലം കുട്ടികൾ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ ഹർശാദ് ചൂഷണം തുടർന്നതോടെ ഒരു കുട്ടി മറ്റൊരു കുട്ടിയോട് വിവരം പറഞ്ഞു. തനിക്കും ഇതേ അനുഭവം ഉണ്ടായതായി ആ പെൺകുട്ടിയും പറയുകയായിരുന്നു.
തുടർന്നാണ് സമാന അനുഭവം നേരിട്ട വിദ്യാർഥിനികൾ ഇക്കാര്യം പരസ്പരം പങ്കുവെക്കുകയും അധ്യാപകന്റെ ഉപദ്രവം ഇല്ലാതാക്കാൻ ചൈൽഡ് ലൈനിന് പരാതിയും നൽകിയത്. കുട്ടികൾ പഠിച്ചിരുന്ന സ്കൂളിലെ പ്രധാന അധ്യാപികയുടെ സാന്നിധ്യത്തിൽ പെൺകുട്ടികളുടെ മൊഴിയെടുത്ത ചൈൽഡ് ലൈൻ അധികൃതർ പരാതി പോലീസിന് കൈമാറി. പോക്സോ നിയമപ്രകാരമാണ് മദ്രസാ അധ്യാപകൻ ഹർശാദിനെതിരെ കേസെടുത്തിരിക്കുന്നത്.