റായ്പൂർ : കമ്യൂണിസ്റ്റ് ഭീകരർക്ക് ശക്തമായ താക്കീതുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗ് . ഭീകരർ ഒന്നുകിൽ കീഴടങ്ങി മുഖ്യധാരയിലേക്ക് വരണം. അല്ലെങ്കിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടാൻ തയ്യാറായിക്കോളണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ സേന എന്തിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മനായിൽ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു രമൺ സിംഗ്.
ഇടത് ഭീകരതയെ ഉന്മൂലനം ചെയ്യാൻ സർക്കാരിനോട് സഹകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. സുർഗുജ ജില്ലയെ ഇടത് ഭീകര വിമുക്തമാക്കിയത് ജനപിന്തുണ കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡ് സായുധസേനയിൽ ചരിത്രത്തിലാദ്യമായാണ് വനിതകൾ അംഗങ്ങളാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സായുധസേനയിൽ അംഗങ്ങളായി ഇടത് ഭീകരതക്കെതിരെ പോരാടാൻ തയ്യാറായ വനിതകളെ രമൺ സിംഗ് അഭിനന്ദിച്ചു.526 കോൺസ്റ്റബിൾമാരാണ് പരിശീലനം കഴിഞ്ഞ് സേനയുടെ ഭാഗമായത്. ഇതിൽ 345 പേരും വനിതകളാണ്.
പൊലീസിന് നിരവധി പുതിയ സൗകര്യങ്ങളും മുഖ്യമന്ത്രി പരിപാടിയിൽ പ്രഖ്യാപിച്ചു. പൊലീസുകാർക്കു വേണ്ടി പതിനായിരം വീടുകൾ, സ്റ്റേഷനുകളിൽ ജിംനേഷ്യം തുടങ്ങിയവ അനുവദിക്കും. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ , പ്രശ്നബാധിത മേഖലയിൽ പെട്ടെന്ന് എത്തുന്നതിന് മാസം തോറും റെസ്പോൺസ് അലവൻസ് എന്നിവയും പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു.