ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതി ഉണ്ടായിട്ടും മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് പ്രതിക്ഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. പ്രളയത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സംഘത്തിന് കൈമാറാൻ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ദുരിത ബാധിത ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിക്കും എന്ന് സർക്കാർ പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ ഇറക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും പി എസ് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=eNDLJJ8DA3E
രാവിലെ ഒൻപതു മണിയോടെ ആണ് പ്രളയത്തിൽ മുങ്ങി കിടക്കുന്ന കുട്ടനാട് സന്ദർശിക്കാനായി പിഎസ് ശ്രീധരൻ പിള്ളയും എൻഡിഎ നേതാക്കളും കിടങ്ങറയിൽ നിന്നും ബോട്ട് മാർഗം യാത്ര തുടങ്ങിയത്. കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ സന്ദർശിച്ച അദ്ദേഹം ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ എത്തി.
കുട്ടനാട്ടിലെ ദയനീയ അവസ്ഥ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ എൻഡിഎ കൊണ്ട് വരും എന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക സമയത്ത് ആശ്വാസം പകരേണ്ട സർക്കാർ ജാഗ്രത കാണിച്ചില്ല. അധിക കേന്ദ്ര സഹായം കിട്ടണമെങ്കിൽ വിശദമായ പഠനം നടത്തണം. അതിൽ സംസ്ഥാന സർക്കാരിന് വീഴ്ച ഉണ്ടായി. ഇതുവരെ മുഖ്യമന്ത്രി കുട്ടനാട് സന്ദർശിച്ചില്ല എന്നത് അദ്ദേഹം ആ ആസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല എന്നാണ് തെളിയിക്കുന്നത്.
ദുരിത ബാധിത ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞു എങ്കിലും ഇതുവരെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ല. അർഹമായ ആനുകൂല്യം ലഭിക്കാൻ അത് തടസ്സമാകും. ദുരിത ബാധിതരുടെ കറന്റ് ചാർജ്, വായ്പ എന്നിവ എഴുതി തള്ളണം. കുട്ടനാട് പാക്കേജ് സംന്ധിച്ച് ഒരു ധവളപത്രം സർക്കാർ ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.