മുംബൈ : മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കാവി തരംഗം. ജൽഗാവിലും സാംഗ്ളിയിലും നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി ബഹുദൂരം മുന്നിലെന്ന് റിപ്പോർട്ട്. ജൽഗാവിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി സാംഗ്ളിയിലും ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്.
ജൽഗാവിൽ ആകെയുള്ള 75 സീറ്റുകളിൽ 57 എണ്ണത്തിൽ ബിജെപി വിജയിച്ചു. ശിവസേനയ്ക്ക് 15 സീറ്റുകൾ ലഭിച്ചപ്പോൾ സഖ്യമായി മത്സരിച്ച കോൺഗ്രസിനും എൻസിപിക്കും സീറ്റൊന്നും ലഭിച്ചില്ല. സാംഗ്ളിയിൽ ആകെയുള്ള 78 സീറ്റുകളിൽ ബിജെപി 37 സീറ്റുകളിൽ ലീഡ് ചെയ്യുകയാണെന്നാണ് അന്തിമ റിപ്പോർട്ട്. കോൺഗ്രസ് 10 സീറ്റിലും എൻസിപി 14 സീറ്റിലും മുന്നിൽ നിൽക്കുന്നു. അതേസമയം ശിവസേനയ്ക്ക് ഇവിടെ സീറ്റൊന്നും ലഭിച്ചില്ല.
ഇരു മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് -എൻസിപി സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സാംഗ്ളിയിൽ കഴിഞ്ഞ വട്ടം 40 സീറ്റ് നേടി കോൺഗ്രസായിരുന്നു ഭരിച്ചിരുന്നത്. ജൽഗാവിൽ 2013 ൽ ബിജെപിക്ക് വെറും 15 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്.