കൊച്ചി: താരസംഘടനയിലെ അംഗങ്ങൾ നൽകിയ ഹർജിയെ എതിർത്ത് ആക്രമിപ്പെട്ട നടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിമാരായ രചന നാരായണൻകുട്ടിയും ഹണി റോസും നൽകിയ ഹർജിയെയാണ് നടി എതിർത്തത്. താൻ നിലവിൽ അമ്മയിൽ അംഗമല്ലെന്നും സഹായം ആവശ്യമില്ലെന്നും പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചാണെന്നും നടി കോടതിയിൽ വ്യക്തമാക്കി.
https://www.youtube.com/watch?v=ZZErWq75Q5g
നടിയെ അക്രമിച്ച കേസിൽ വനിതാ ജഡ്ജിയും വിചാരണക്ക് പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ കക്ഷി ചേരാനാണ് അമ്മ എക്സിക്യൂട്ടീവ് വനിതാ അംഗങ്ങളായ രചന നാരായണൻ കുട്ടി, ഹണി റോസ് എന്നിവർ ഹർജി നൽകിയത്.
എന്നാൽ കക്ഷി ചേരാനെത്തിയ അംഗങ്ങളുടെ നിലപാടിൽ ശക്തമായ എതിർപ്പാണ് ആക്രമിക്കപ്പെട്ട നടിയുടെ ഭാഗത്ത് നിന്നുണ്ടായത്. തനിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമില്ലെന്നും ഹർജിയിൽ കക്ഷി ചേരുന്നതിന് എതിർപ്പുണ്ടെന്നും ഇരയായ നടി കോടതിയെ അറിയിച്ചു. സർക്കാരും ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചു. താൻ സിനിമാ സംഘടനയായ അമ്മയിൽ നിലവിൽ അംഗമല്ലെന്നും നടി കോടതിയിൽ വ്യക്തമാക്കി.
കേസിൽ നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 വർഷം സർവീസുള്ള അഭിഭാഷകനെ നിയമിക്കണമെന്നുമാണ് നടിമാരുടെ ആവശ്യം. എന്നാൽ പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചാണെന്നും അതിൽ എതിരഭിപ്രായമില്ലന്നും നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതേ തുടർന്ന് അമ്മ അംഗങ്ങൾക്ക് എന്താണ് ഈ ഹർജിയിൽ താൽപ്പര്യമെന്ന് കോടതിയും ചോദിച്ചു. വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന ഇരയായ നടിയുടെ ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു. ചീഫ് ജസ്റ്റിസിന്റെ അനുമതിക്കായി അപേക്ഷ നൽകിയതായും മറുപടി ലഭിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ഈ മാസം 17 ന് പരിഗണിക്കും.
അതേസമയം, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റി.