കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് കട്ടിപ്പാറയിൽ ഈ മാസം ഒൻപതിന് കേന്ദ്ര സംഘം സന്ദർശനം നടത്തും. പ്രദേശത്തിന്റെ അപകടാവസ്ഥ വിലയിരുത്തുന്നതോടൊപ്പം സമഗ്രമായ പുനരധിവാസ പാക്കേജിനെക്കുറിച്ചും സംഘം പരിശോധിക്കും.
ഉരുൾപൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലമലയും, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന താമരശ്ശേരി ചുരവുമാണ് കേന്ദ്ര സംഘം സന്ദർശിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്ന സംഘം കരിഞ്ചോല മലയിൽ അപകടം ഉണ്ടാക്കാനിടയായ സാഹചര്യവും പരിശോധിക്കും.
ഉരുൾപൊട്ടലിനെ തുടർന്ന് ജില്ലാ ഭരണകൂടം തയ്യാറാക്കിയ പഠന റിപ്പോർട്ട് കേന്ദ്ര സംഘത്തിന് കൈമാറും. കൂടാതെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ കട്ടിപ്പാറ പഞ്ചായത്തിൽ ഒരു സ്ഥിരം ഷെൽട്ടർ സ്ഥാപിക്കാനുള്ള ധനസഹായം നൽകാനും കേന്ദ്ര സംഘത്തോട് ആവശ്യപ്പെടും.
നിലവിൽ അറുപത്തിയൊൻപത് കുടുംബങ്ങളാണ് പഞ്ചായത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നതായി കണ്ടെത്തിയത്. ഇതിൽ എത്ര പേരെ ഉടനടി മാറ്റിതാമസിപ്പിക്കണമെന്നത് തീരുമാനിക്കാൻ പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് പാറക്കല്ലുകളും മണ്ണും നീക്കുന്ന പ്രവർത്തനം തുടർന്ന് വരുകയാണ്.