കോഴിക്കോട്: മാതൃഭൂമിയിൽ പരസ്യം നൽകുന്നത് താത്കാലികമായി നിർത്തിവെച്ച ഭീമയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത വിടി ബൽറാം എംഎൽഎയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെ സുരേന്ദ്രന്റെ മറുപടി. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാൽ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയർത്തിക്കെണ്ടുവരാൻ കഴിയുമെന്ന് ഓർമ്മിക്കുന്നത് നല്ലതാണെന്ന് സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ല. എൻഎസ്എസ്, എസ്എൻഡിപി, ബ്രാഹ്മണസഭ അടക്കം ഒട്ടുമിക്ക ഹിന്ദുസംഘടനകളും ഒട്ടേറെ നിഷ്പക്ഷരായ സാമൂഹ്യപ്രവർത്തകരും ആത്മാഭിമാനമുള്ള സാഹിത്യകാരൻമാരും ഈ വിഷയത്തിൽ പ്രതിഷേധമുള്ളവരാണ്. ഇനി ഒരു സംഘടനയുടേയും പിൻബലമില്ലെങ്കിലും ഈ പ്രതിഷേധം ഹിന്ദുസമൂഹം ഏറ്റെടുക്കുമായിരുന്നു. ഒരുപാടു കാലത്തെ അവഗണനയും വിവേചനവും അവഹേളനവും മൂലം കേരളത്തിലെ ഭൂരിപക്ഷസമുദായത്തിനിടയിൽ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
നബി തിരുമേനിയുടെ കാര്യത്തിൽ എടുത്ത നിലപാട് ഹിന്ദുസമൂഹത്തോടും കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പൊതുസമൂഹത്തിൽ പലർക്കുമുണ്ട്. ഒട്ടേറെ മുസ്ലീം കൃസ്ത്യൻ സഹോദരൻമാർക്കും ഇതേ അഭിപ്രായമുണ്ട്. മറ്റു പല തലങ്ങളിലേക്കും ഇത് വളരുന്നതിനു മുൻപ് ദുരഭിമാനം വെടിഞ്ഞ് ഹിന്ദുസമൂഹത്തോട് മാപ്പുപറയാൻ ബന്ധപ്പെട്ടവർ തയ്യാറാവുകയാണ് വേണ്ടത്.
ഒരു കോൺഗ്രസ്സ് നേതാവ് ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു പറഞ്ഞതായി കേട്ടു. അതൊന്നും നടക്കുന്ന കാര്യമല്ല. ആ നേതാവ് സ്വന്തം പാർട്ടിയുടെ കച്ചവടം കേരളത്തിൽ പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറക്കേണ്ട. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാൽ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയർത്തിക്കെണ്ടുവരാൻ കഴിയുമെന്ന് ഓർമ്മിക്കുന്നത് നല്ലത്. ഇവിടുത്തെ സ്വർണ്ണക്കള്ളക്കടത്തുകാർ നടത്തുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ പറയാനുള്ള ആർജ്ജവം കോൺഗ്രസ്സ് തറവാട്ടിൽ പിറന്ന ആണരൊത്തന് ഈ നൂറ്റാണ്ടിലുണ്ടാവുമോയെന്നും സുരേന്ദ്രൻ പോസ്റ്റിൽ പറയുന്നു.