ജക്കാർത്ത: ഇന്തോനേഷ്യയിലെ ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ മരണം 82 ആയി. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോർട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടലുകള്‍. പ്രദേശത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു.
പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ലംമ്പോക്കിലാണ് റിക്ടർ സ്കെയ്ലിൽ 7 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ബന്ധം തകരാറിലായത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമീപത്തുള്ള ബാലി ദ്വീപിലും പ്രകമ്പനമുണ്ടായി.
ലംമ്പോക്കിൽ ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ ഭൂചലനമാണിത്. കഴിഞ്ഞ ആഴ്ചയുണ്ടായ ഭൂകമ്പത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.