റിയാദ്: സൗദി അറേബ്യയിൽ അധികം വൈകാതെ സ്ത്രീകളെ ജഡ്ജിമാരായും നിയമിച്ചേക്കും. സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാർശ അംഗങ്ങൾ ഷൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വച്ചുകഴിഞ്ഞു.
വിപ്ലവകരമായ സാമൂഹിക മാറ്റങ്ങൾ തുടരുന്ന സൗദിയിൽ അധികം വൈകാതെ സ്ത്രീകളെ ജഡ്ജിമാരായും നിയമിച്ചേക്കുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമപരമായും മതപരമായും യോഗ്യരായ വനിതകളെ ജഡ്ജിമാരായി നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാർശ ഷൂറ കൗൺസിലിന് മുന്നിൽ എത്തിക്കഴിഞ്ഞു. ഇസ്ലാമിക, നിയമകാര്യ കമ്മിറ്റികളിലെ അംഗങ്ങളായ ഫൈസാൽ അൽ ഫദേൽ, ലതീഫ അൽ ഷാലൻ, അതാ അൽ സുബൈതി എന്നിവരാണ് ഈ ശുപാർശ 150 അംഗ ഷൂറ കൗൺസിലിന് മുന്നിൽ വച്ചിരിക്കുന്നത്.
സമഗ്ര പുരോഗതിക്കൊപ്പം സ്ത്രീശാക്തീകരണവും ലക്ഷ്യം വയ്ക്കുന്ന വിഷൻ 2030 മായി മുന്നോട്ടു പോകുന്ന രാഷ്ട്രത്തിന് വനിതാ ജഡ്ജിമാരില്ലാത്തത് ഭൂഷണമല്ല. സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കാൻ പാടില്ലെന്ന് മതം പറഞ്ഞിട്ടില്ല എന്നും, ചില ഇസ്ലാമിക-അറബ് രാഷ്ട്രങ്ങൾ ഇതിനകം തന്നെ സ്ത്രീകളെ ജഡ്ജിമാരായി നിയമിച്ചുകഴിഞ്ഞുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ടൂണീഷ്യ, അൽജീരിയ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങളിൽ 1960 മുതലും ജോർദാനിൽ 1996 മുതലും ഈജിപ്റ്റിൽ 2003 മുതലും ബഹ്റൈനിൽ 2006 മുതലും സ്ത്രീകൾ ജഡ്ജിമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്.
വേനൽ അവധിയിലുള്ള ഷൂറ കൗൺസിൽ നാല് ആഴ്ചയ്ക്കു ശേഷം ശുപാർശ പരിഗണിക്കും.
അടുത്തിടെ സൗദി പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ സ്ത്രീകളെ അന്വേഷണ ഉദ്യോഗസ്ഥരായി നയമിച്ചിരുന്നു. സൗദിയിൽ, മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായി എത്തിയ ശേഷം വിപ്ളവകരമായ മാറ്റങ്ങളാണ് വരുന്നത്. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി, സിനിമാ തീയേറ്ററുകൾക്ക് അനുമതി, സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പോയി മത്സരങ്ങൾ കാണാനുള്ള അനുമതി, തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.