ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആൾരൂപമായിരുന്നു കരുണാനിധി. ആറു ദശാബ്ദത്തോളം നീണ്ട കലൈഞ്ജറുടെ രാഷ്ട്രീയ ജീവിതത്തിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് അരനൂറ്റാണ്ടു കാലം.
തമിഴ് രാഷ്ട്രീയത്തിൽ നിന്നും വേറിട്ടുനിർത്താനാവാത്ത ജീവിതം. ആറു പതിറ്റാണ്ടു നീണ്ട കലൈഞ്ജറുടെ രാഷ്ട്രീയ ജീവിതത്തിൽ ഡിഎംകെയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് അരനൂറ്റാണ്ട് കാലം. തമിഴ്നാട് രാഷ്ട്രീയത്തിന്റെ നായകനായും പ്രതിനായകനായും നിറഞ്ഞു നിന്ന കലൈഞ്ജർ 1953 ലെ കല്ലക്കുടി സമരത്തിലൂടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്.
വിദ്യാർത്ഥിയായിരിക്കെ ജസ്റ്റിസ് പാർട്ടി നേതാവ് അഴഗിരി സ്വാമിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ തുടക്കമിട്ട കരുണാനിധി പെരിയോർ ഇ വി രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി മാറി. 1957 ൽ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റിൽ നിന്നാണ് കരുണാനിധി തമിഴ്നാട് നിയമസഭയിൽ ആദ്യം എത്തുന്നത്. 1961 ൽ ഡിഎംകെ ട്രഷററായ അദ്ദേഹം തൊട്ടടുത്ത വർഷം പ്രതിപക്ഷ ഉപനേതാവായി. 1967 ൽ പൊതുകാര്യമന്ത്രി. 1969 ൽ അണ്ണാദുരെയുടെ മരണത്തെതുടർന്ന് മുഖ്യമന്ത്രി പദത്തിൽ.
അണ്ണാദുരൈയുടെ പിൻഗാമിയാകാൻ വി ആർ നെടുഞ്ചേഴിയൻ അടക്കമുള്ള നേതാക്കളുടെ പോരാട്ടത്തിൽ കരുണാനിധിയ്ക്ക് തുണയായത് ഉറ്റതോഴനായ എംജിആർ. അതേ വർഷം ഡിഎംകെയുടെ അദ്ധ്യക്ഷ സ്ഥാനത്തും അവരോധിക്കപ്പെട്ടു. മകൻ എം കെ മുത്തുവിനെ അധികാരത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള നീക്കം തർക്കമായി മാറിയതോടെ ഇരുവരും വഴിപിരിഞ്ഞു.
1977 ൽ ഡിഎംകെയെ പുറത്താക്കി എംജിആറിന്റെ അണ്ണാഡിഎംകെ അധികാരം പിടിച്ചു. തമിഴ്മക്കളുടെ മനസിൽ സൂര്യതേജസോടെ എംജിആർ നിറഞ്ഞപ്പോൾ കരുണാനിധിയുടെ പ്രഭ മങ്ങി. 1987 ൽ എംജിആർ വിടവാങ്ങുംവരെ ഇത് തുടർന്നു. എഐഎഡിഎംകെയിൽ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മിൽ അധികാരത്തർക്കം തുടർന്നപ്പോഴും സാഹചര്യം മുതലെടുക്കാൻ ഡിഎംകെയ്ക്കായില്ല. 1991 ൽ ജയലളിത എഐഎഡിഎംകെയെ അധികാരത്തിലെത്തിച്ചു.
1996 ൽ കരുണാനിധിയുടെ തിരിച്ചുവരവിന് തമിഴ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. എന്നാൽ 2001 പാർട്ടിയ്ക്ക് അധികാരത്തുടച്ച ഒരുക്കാൻ കരുണാനിധിയ്ക്കായില്ല. 2006ൽ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് വീണ്ടും കരുണാനിധി മുഖ്യമന്ത്രിയായി. 2016 അവസാനം ആരോഗ്യ കാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നത് വരെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അവസാന വാക്കായിരുന്നു കരുണാനിധി.
ഒരു രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് അര നൂറ്റാണ്ട് കാലം അവരോധിക്കപ്പെടുക എന്ന അപൂർവ നേട്ടം കരുണാനിധിക്ക് മാത്രം അവകാശപ്പെട്ടതാകും.